കുഞ്ചിത്തണ്ണി (ഇടുക്കി): 'നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും"- കോപ്പാ അമേരിക്കാ ഫൈനലിൽ അർജന്റീന ജേതാക്കളായതിന് പിന്നാലെ ബ്രസീൽ ഫാൻസിന് നേരെ മുൻ മന്ത്രിയും എം.എൽ.എയുമായ എം.എം. മണിയുടെ സിസർകട്ട്. ആവേശമൊട്ടും ചേരാതെ കൊച്ചുമക്കൾക്കൊപ്പം പുലർച്ചെ 5.30 മുതൽ ഇടുക്കി കുഞ്ചിത്തണ്ണിയിലെ വീട്ടിൽ ആശാൻ ഫൈനൽ മത്സരം മുഴുനീളെ കണ്ടു. വീട്ടിലെ കറുത്ത തടിച്ച 21 ഇഞ്ച് ടി.വിയുടെ തൊട്ടടുത്തിരുന്ന് സ്വതസിദ്ധമായ ശൈലിയിൽ കൈതിരുമ്മി ടെൻഷനടിച്ചായിരുന്നു കളി കാണൽ. ഏയ്ഞ്ചൽ ഡി മരിയ ഗോൾ നേടിയപ്പോൾ കൈകൊട്ടി പൊട്ടിച്ചിരിച്ചു. വീണ്ടും ഇമവെട്ടാതെ ടി.വിയിൽ തന്നെ നോക്കിയിരുന്നു. മത്സരം രണ്ടാം പകുതിയായപ്പോഴേക്കും ചാനൽപ്പടയും വീട്ടിലെത്തി. ബ്രസിൽ അർജന്റീനയുടെ ഗോൾ മുഖത്തേക്ക് ഇരച്ചുകയറുമ്പോൾ ആശാന്റെ മുഖത്തും പിരിമുറുക്കം. എല്ലാം മുന്നേറ്റങ്ങളും അർജന്റീനയുടെ പ്രതിരോധത്തിൽ തട്ടിതകരുമ്പോൾ ആശാന് ആശ്വാസം. 7.15ഓടെ കളി അവസാനിച്ചപ്പോൾ അർജന്റീനയുടെ വിജയം ആശാൻ ആഘോഷമാക്കി. പിന്നെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഫേസ് ബുക്കിൽ ബ്രസീലിനെതിരെയുള്ള ഉഗ്രൻ ഷോട്ടുകൾ- 'മ്മടെ ബ്രസീൽ പടമായിട്ടോ...", ആശാനെ മെസി ചതിച്ചില്ല അണ്ണാ...". ബ്രസീൽ ഫാനായ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും വെറുതെ വിട്ടില്ല. 'ആശാനെ, ചരിത്രമുറങ്ങുന്ന മാറക്കാനയിൽ ഞായറാഴ്ച പുതിയ ഫുട്‌ബോൾ ചരിത്രം കുറിക്കും...' എന്നായിരുന്നു മണിയെ ടാഗ് ചെയ്ത് രണ്ട് ദിവസം മുമ്പുള്ള കടകംപള്ളിയുടെ പോസ്റ്റ്. ഇതിന് മറുപടിയായി, 'താങ്ക്യൂ, വാക്കുകൾ പൊന്നായി' എന്ന് മണി കുറിച്ചു.
അർജന്റീന ജയിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെന്നും നന്നായി കളിച്ചു ടീം ജയിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കടകംപള്ളിയുമായി ഫേസ്ബുക്കിലുള്ള ഫാൻ പോരിനെക്കുറിച്ച് ചോദിച്ചപ്പോൾ നയപരമായി മറുപടി നൽകി. കടകംപള്ളിയുമായി ഒരു പ്രശ്നവുമില്ല. അദ്ദേഹം ബ്രസീൽ ജയിക്കുമെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, അതല്ല അർജന്റീനയ്ക്കാണ് സാദ്ധ്യതയെന്ന്. അത്രേയുള്ളൂ- ആശാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |