കോഴിക്കോട് : കൊവിഡ് രണ്ടാംതരംഗം അയവില്ലാതെ തുടരുന്നതിന്റെ ആശങ്കയിലാണ് വ്യാപാരി സമൂഹം. പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു ഉത്സവ സീസൺ കൂടി നിരാശയുടേതാകുമോ എന്ന ആധിയിലാണ് ഇവർ. മലബാറിലെ പ്രധാന വ്യാപാര കേന്ദ്രമായ കോഴിക്കോട് നഗരം കടുത്ത നിയന്ത്രണത്തിലാണ്. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ബലി പെരുന്നാൾ കച്ചവടത്തിൽ വ്യാപാരികൾക്ക് പ്രതീക്ഷയില്ല. ഓണത്തിന് മുന്നോടിയായെങ്കിലും എല്ലാം പഴയപടിയാകണേയെന്ന പ്രാർത്ഥനയിലാണ് വ്യാപാരികൾ.
തുടർച്ചയായ ദിവസങ്ങളിൽ ആയിരത്തിലധികം പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ശതമാനമായി ഉയർന്നു. രോഗം സ്ഥിരീകരിച്ച് 15884 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3105 പേർ ഉൾപ്പടെ 38239 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
നിയന്ത്രണത്തിൽ പൊരിഞ്ഞ്
കോഴിക്കോട് നഗരം
ജില്ലയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളുളള കോഴിക്കോട് നഗരത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. സി. കാറ്റഗറിയിലാണ് കോഴിക്കോട് കോർപ്പറേഷൻ. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി 1896 പേർക്കാണ് കോർപ്പറേഷൻ പരിധിയിൽ കൊവിഡ‌് സ്ഥിരീകരിച്ചത്.
ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ വിൽപ്പന രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് വരെയായി. വിവാഹ പാർട്ടികൾക്കായി ടെക്‌സ്‌റ്റൈൽസ്, ജുവലറി, ചെരുപ്പ് കടകൾ തുടങ്ങിയവയും
വിദ്യാഭ്യാസ ആവശ്യത്തിന് ബുക്കുകൾ വിൽപ്പന നടത്തുന്ന കടകളും അവശ്യ ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും റിപ്പയർ ചെയ്യുന്ന കടകളും വെള്ളിയാഴ്ചകളിൽ മാത്രമായി. അതും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴി മണിവരെ പാർസൽ, ഹോം ഡെലിവറി നടത്താം.
നിരാശ മാത്രം
ചെറിയ പെരുന്നാളിന് പിന്നാലെ ബലി പരുന്നാളും വ്യാപാരികൾ നൽകുന്നത് കടുത്ത നിരാശ. വസ്ത്രം, ചെരുപ്പ്, ജുവലറി കച്ചവടക്കാരിൽ ഭൂരിപക്ഷവും പുതിയ സ്റ്റോക്ക് എടുത്തിട്ടില്ല. പഴയ സ്‌റ്റോക്കുകൾ കടകളിൽ കെട്ടികിടക്കുന്ന സാഹചര്യത്തിൽ പുതിയ സ്റ്റോക്കെത്തിച്ചാൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. സർക്കാരിൽ നിന്ന് വ്യാപാരികൾ ഇളവ് പ്രതീക്ഷിക്കുന്നുണ്ട്.
പെരുന്നാളിനോട് അനുബന്ധിച്ചാണ് വസ്ത്രങ്ങളുടെ കാര്യമായ വിപണനം നടക്കുക. കഴിഞ്ഞ നാല് വർഷമായി ഉത്സവ സീസണുകൾ കോഴിക്കോട്ടെ വ്യാപാരികൾക്ക് നിരാശയുടേതാണ്. നിപ്പയും പ്രളയവും കൊവിഡുമെല്ലാം ഉത്സവ സീസണുകളെ വറുതിയുടേതാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |