മലപ്പുറം: കൊവിഡ‌് സപ്പോർട്ടിംഗ് സ്കോളർഷിപ്പെന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നതായി പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്ന് അധികൃതർ. ഒന്നാം കൊവിഡ് തരംഗത്തിനിടെ പുറത്തിറങ്ങിയ 'വിദ്യാർഥികൾക്ക് പ്രധാനമന്ത്രി 10,000 രൂപ നൽകുന്നു' എന്ന വ്യാജ സന്ദേശം ജില്ലയിൽ വീണ്ടും സജീവമാകുന്നതായും ജനങ്ങൾ വഞ്ചിതരാകാതെ ജാഗ്രത പുലർത്തണമെന്നും അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ പി. ജി ഗോകുൽ അറിയിച്ചു. വ്യാജ സന്ദേശത്തെ തുടർന്ന് നിരവധി രക്ഷിതാക്കളാണ് തട്ടിപ്പിനിരയായത്. 10,000 രൂപ ലഭിക്കാനായി നിജസ്ഥിതി അന്വേഷിക്കാതെ അക്ഷയ കേന്ദ്രങ്ങളിലേക്ക് രക്ഷിതാക്കൾ ഇപ്പോഴും എത്തി കൊണ്ടിരിക്കുകയാണ്.
കൊവിഡ്സപ്പോർട്ടിങ് പദ്ധതി പ്രകാരം ഒന്നു മുതൽ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നൽകുമെന്നാണ് പ്രചരിക്കുന്ന സന്ദേശം. യാഥാർഥ്യമറിയാതെ അദ്ധ്യാപകരടക്കം സ്‌കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാൻ തുടങ്ങിയതോടെയാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. രജിസ്‌ട്രേഷൻ ഫീസായി 100 രൂപ മാത്രം ഈടാക്കുന്നതിനാൽ രക്ഷിതാക്കളും ആവേശത്തിലാണ്. എന്നാൽ അപേക്ഷയ്‌ക്കൊപ്പം ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകുന്നുണ്ട്. ഇത് ഭാവിയിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയേറെയാണ്. അപേക്ഷയും രേഖകളും രജിസ്‌ട്രേഷൻ ഫീസും പോകുന്നത് ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്കാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇത്തരമൊരു പദ്ധതിയില്ലെന്നറിയാവുന്ന അക്ഷയക്കാർ തട്ടിപ്പ് ചൂണ്ടിക്കാട്ടി വ്യാജസന്ദേശമാണിതെന്നും പറ്റിക്കാനാണിതെന്നും അറിയിച്ച് തിരിച്ചയക്കുമ്പോൾ വിശ്വാസം വരാതെ വ്യാജ സേവനകേന്ദ്രങ്ങളെ സമീപിക്കുകയാണ് രക്ഷിതാക്കൾ. പണം ഈടാക്കുമെന്നതിൽ വ്യാജസേവന കേന്ദ്രങ്ങൾ എല്ലാവർക്കും സഹായം ചെയ്തുകൊടുക്കുകയും ചെയ്യും. പറ്റിക്കപ്പെട്ടിട്ടും നഷ്ടപ്പെടുന്നത് 100 രൂപ മാത്രമായതിനാൽ ആരും പരാതിയുമായി പോകില്ല. ഇതറിയാവുന്ന തട്ടിപ്പുസംഘം വ്യാജസന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയകൾ വഴി 'അഞ്ചാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാൻ 4,000 രൂപ കേന്ദ്രസർക്കാർ സ്‌കോളർഷിപ്പ് നൽകുന്നു' എന്ന വ്യാജ സന്ദേശവും പ്രചരിക്കുന്നുണ്ട്. ഇതും വ്യാജമാണെന്ന് കേന്ദ്രസർക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിരുദ വിദ്യാർഥികൾക്ക് 15,000 രൂപയുടെ സ്‌കോളർഷിപ്പ്, ലോക് ഡൗൺ കാലത്ത് വ്യാപരികൾക്ക് സർക്കാരിന്റെ ധനസഹായം, ദിവസ വേതന തൊഴിലാളികൾക്കും അതിഥിത്തൊഴിലാളികൾക്കും മൂന്ന് മാസം 10,000 രൂപ വീതം തുടങ്ങിയ വ്യാജ പ്രചാരണം കൊവിഡിന്റെ മറവിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. സർക്കാരിന്റെയും ഐ.ടി മിഷൻ, അക്ഷയ എന്നിവയുടെ ലോഗോ സഹിതമാണ് പ്രചാരണം.
വ്യാജസന്ദേശത്തിനെതിരെ നടപടി വേണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഐ.ടി. മിഷന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര സർക്കാറുടെ ഒഫീഷ്യൽ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ മാത്രമാണ് പൊതുജനങ്ങൾ വിശ്വാസത്തിൽ എടുക്കേണ്ടത്.
അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |