ഇന്ധന വിലക്കയറ്റം, നിരോധനം നീങ്ങിയാലും ബോട്ടിറക്കാൻ മടിച്ച് ഉടമകൾ
കൊച്ചി: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തീരാൻ ഇനിയുള്ളത് 19 ദിവസം മാത്രം. ആഗസ്റ്റോടെ നല്ലമീനും കിട്ടും വിലയും കുറയുമെന്നാണ് ചിന്തയെങ്കിൽ തെറ്റി. ന്യായ വിലയ്ക്ക് പച്ചമീൻ കിട്ടില്ല. ട്രോളിംഗ് നിരോധനം പിൻവലിച്ചാലും ബോട്ടുകളിൽ നല്ലൊരു ശതമാനവും തീരത്തു തന്നെ കിടക്കുമെന്നതാണ് കാരണം. പൊള്ളുന്ന ഇന്ധന വിലയാണ് ബോട്ടുടമകളെ കടുത്ത നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്നത്. ട്രോളിംഗ് നിരോധനത്തിന് മുമ്പ് ഓരോ പ്രാവശ്യം കടലിലേക്ക് പോകുമ്പോഴും ഇന്ധന ഇനത്തിൽ മാത്രം ഏതാണ്ട് 15,000 രൂപയാണ് അധികച്ചെലവുണ്ടായിരുന്നത്. അതു വച്ചു നോക്കിയാൽ നിലവിലെ വില ബോട്ടുടമകളുടെ ചങ്ക് കലക്കിയിരിക്കുകയാണ്.
കേരളത്തിൽ 4000 ബോട്ടുകളാണുള്ളത്. ഇതിൽ 2500 ബോട്ടുകളാണ് കൃത്യമായി മത്സ്യബന്ധനം നടത്തുന്നത്. നല്ലൊരു ശതമാനം ബോട്ടുകളും നഷ്ടം ഭയന്ന് മത്സ്യബന്ധനം നടത്തേണ്ടെന്ന തീരുമാനത്തിലാണ്.
എട്ട് മാസത്തിനുള്ളിൽ ഒരു ലിറ്റർ ഡീസലിന് 20 രൂപയോളം കൂടി. ഒരു രൂപ കൂടിയാൽ തന്നെ ഭീമമായ നഷ്ടമാണ് മത്സ്യബന്ധന മേഖലയ്ക്ക്. കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വലിയ ബോട്ടുകൾക്ക് 1000 ലിറ്രർ മുതൽ 3000 ലിറ്റർ ഡീസലാണ് വേണ്ടിവരുന്നത്. ചെറിയ ഇൻബോർഡ് വള്ളങ്ങൾക്ക് ദിസേന 100 ലിറ്റർ പെട്രോളും വേണം. ഡീസൽ എൻജിനുകളുള്ള യാനങ്ങൾ ദിവസങ്ങളോളം കടലിൽ കിടന്നാണ് മത്സ്യബന്ധനം നടത്തുന്നത്. ബി.പി.എൽ കാർഡുള്ളവർക്കു മാത്രമാണ് കേന്ദ്രസർക്കാർ മാനദണ്ഡ പ്രകാരം സബ്‌സിഡിക്ക് അർഹത. എന്നാൽ ബോട്ടുടമകൾ ഭൂരിഭാഗവും എ.പി.എൽ കാർഡുടമകളാണ്. കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണണ്ണ സബ്‌സിഡിയും പടിപടിയായി വെട്ടിക്കുറയ്ക്കുകയാണ്. 170 ലിറ്റർ മണ്ണണ്ണ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 60 ലിറ്റർ മാത്രമേ ലഭിക്കൂ. ഇതും മത്സ്യബന്ധന മേഖലയെ ബാധിക്കുന്നുണ്ട്.
ദിവസം - ആവശ്യമുള്ള ഇന്ധനം
1- 1000 ലിറ്റർ
5- 3000 ലിറ്റർ
30 -10000 ലിറ്റർ
പണിയാതെ 40 ശതമാനം
ട്രോളിംഗ് നിരോധന കാലയളവിൽ യാഡുകളിൽ ബോട്ടുകൾ അറ്റകുറ്റപ്പണിക്ക് കയറ്റാൻ തലയ്ക്കിടിയായിരുന്നു. എന്നാൽ ഇന്ന് അതല്ലസ്ഥിതി. സംസ്ഥാനത്ത് 40 ശതമാനത്തോളം ബോട്ടുകൾ അറ്റകുറ്റപ്പണിക്ക് കയറ്റിയിട്ടില്ല. പെയിന്റിംഗിന് മാത്രം വേണം രണ്ടര ലക്ഷത്തോളം രൂപ. എല്ലാ കേടുപാടും തീർക്കാൻ ചരുങ്ങിയത് എട്ട് ലക്ഷം മുടക്കണം. ബോട്ടുകൾ കുറഞ്ഞതോടെ യാഡിലെ തൊഴിലാളികളും ദുരിതത്തിലായി.
മത്സ്യബന്ധന മേഖലയിലെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകും. പ്രത്യേക പാക്കേജ് അനുവദിക്കുക, ഇന്ധനവില ജി.എസ്.എടിയുടെ പരിധിയിൽ കൊണ്ടുവരിക എന്നതടക്കമുള്ള പ്രധാനകാര്യങ്ങൾ ആവശ്യപ്പെടും. നടപടി നീണ്ടുപോയാൽ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
ജോസഫ് കളപ്പുരയ്ക്ക്
ബോട്ട് ഓണേഴ്സ് അസോസിയേഷൻ
ഇന്ധന വിലക്കയറ്റം മത്സ്യബന്ധന മേഖലയാകെ തകർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വള്ളങ്ങളും ബോട്ടുകളും കടലിലിറക്കണമോയെന്ന് ആശങ്കയിലാണ്. ഇന്ധന വില ഇനിയും ഉയർന്നാൽ സ്ഥിതി കൂടുതൽ വഷളാകും
ചാൾസ് ജോർജ്,സംസ്ഥാന പ്രസിഡന്റ്
മത്സ്യത്തൊഴിലാളി ഐക്യവേദി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |