ഭരണം ആരംഭിച്ച് 26 -ാം മാസം നരേന്ദ്രമോദി മന്ത്രിസഭ പുന:സംഘടിപ്പിച്ചു. 11 പേരെ ഒഴിവാക്കി, ഏഴ് സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയർത്തി. 15 കാബിനറ്റ് മന്ത്രിമാരുൾപ്പെടെ 36 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി. ഇതോടെ മന്ത്രിസഭയുടെ അംഗബലം 77 ആയി. ആഭ്യന്തരം, വിദേശകാര്യം, രാജ്യരക്ഷ, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകൾ കൈയാളുന്ന മന്ത്രിമാരെ മാറ്റിയിട്ടില്ല. എന്നാൽ രണ്ടാംനിരക്കാരെ അടിപടലെ മാറ്റി. ഡോ. ഹർഷവർദ്ധൻ, രമേശ് പൊഖ്റിയാൽ, സദാനന്ദഗൗഡ, രവിശങ്കർ പ്രസാദ്, പ്രകാശ് ജാവഡേദ്കർ എന്നിവരാണ് സ്ഥാനം നഷ്ടപ്പെട്ടവരിൽ പ്രമുഖർ. അവരുടെ സ്ഥാനത്ത് പുതുതായി എത്തുന്നവർ വളരെ കഴിവോ പ്രാഗത്ഭ്യമോ തെളിയിച്ചവരല്ല. ഏറക്കുറേ എല്ലാവരും തന്നെ പുതുമുഖങ്ങളുമാണ്. എന്തുകൊണ്ട് ഇത്തരമൊരു കൈവിട്ട പരീക്ഷണത്തിന് പ്രധാനമന്ത്രി മുതിരുന്നു എന്നത് വലിയ ചോദ്യമാണ്.
1998 ലും 1999ലും അടൽബിഹാരി വാജ്പേയി നയിച്ച മന്ത്രിസഭകൾ വലിയ ഒരളവിൽ ഘടകകക്ഷികളുടെ പിന്തുണ ആശ്രയിച്ചാണ് നിലനിന്നത്. ശിവസേന, ഐക്യജനതാദൾ, സമതാപാർട്ടി, അകാലിദൾ, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ എന്നുവേണ്ട ഒരുഘട്ടത്തിൽ നമ്മുടെ പി.സി. തോമസിന്റെ ഐ.എഫ്.ഡി.പി വരെ ദേശീയ ജനാധിപത്യ സഖ്യത്തിൽ അംഗമായിരുന്നു. ജോർജ്ജ് ഫെർണാണ്ടസ്,നിതീഷ് കുമാർ, രാംവിലാസ് പാസ്വാൻ, മമത ബാനർജി എന്നിങ്ങനെ ഘടകകക്ഷികളിൽ നിന്നുള്ള മന്ത്രിമാരും വളരെ പ്രബലരായിരുന്നു. ബി.ജെ.പിയിൽ തന്നെ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിംഗ് മുതലായ പ്രഗത്ഭരുമുണ്ടായിരുന്നു. സമൻമാരിൽ ഒന്നാമൻ മാത്രമായിരുന്നു പ്രധാനമന്ത്രി വാജ്പേയി. അദ്ദേഹത്തിന്റെ നയചാതുര്യമായിരുന്നു ഘടകകക്ഷികളെ കൂട്ടിയോജിപ്പിച്ച പ്രധാനകണ്ണി. ബി.ജെ.പിയിലെ മുതിർന്ന നേതാക്കളെയും ആർ.എസ്.എസ് നേതൃത്വത്തെയും ഘടകകക്ഷികളെയുമൊക്കെ സമന്വയിപ്പിച്ചു കൊണ്ടുപോയതാണ് വാജ്പേയിയുടെ വിജയരഹസ്യം.
2014 ൽ അധികാരമേറ്റ നരേന്ദ്രമോദിയുടെ സർക്കാർ പഴയ വാജ്പേയി സർക്കാരുകളിൽ നിന്ന് തുലോം വ്യത്യസ്തമായിരുന്നു. ബി.ജെ.പിക്ക് ലോക്സഭയിൽ കേവല ഭൂരിപക്ഷം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഘടകകക്ഷികളെ അതിരുകവിഞ്ഞു ആശ്രയിക്കേണ്ടിയിരുന്നില്ല. മാത്രമല്ല, ഘടകകക്ഷികളിൽ തലപ്പൊക്കമുള്ള നേതാക്കന്മാരും ഉണ്ടായിരുന്നില്ല. അങ്ങനെ പേരിൽ അത് എൻ.ഡി.എ സർക്കാരായിരുന്നെങ്കിലും ഫലത്തിൽ ബി.ജെ.പി സർക്കാർ മാത്രമായിരുന്നു. ബി.ജെ.പിയാണ് മൊത്തം കാര്യങ്ങളും തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തു കൊണ്ടിരുന്നത്. 2014 ൽ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനിയും മുരളീ മനോഹർ ജോഷിയും തഴയപ്പെട്ടു. യശ്വന്ത് സിൻഹയും ജസ്വന്ത് സിംഗുമൊക്കെ അതിനു മുമ്പേ വഴിപിരിഞ്ഞു പോയിരുന്നു. എങ്കിലും ബി.ജെ.പിയിൽ സുഷമ സ്വരാജ്, രാജ്നാഥ് സിംഗ്, ഗോപിനാഥ് മുണ്ടേ, മനോഹർ പരീക്കർ, അരുൺ ജെയ്റ്റ്ലി എന്നിങ്ങനെ എണ്ണം പറഞ്ഞ മന്ത്രിമാരുണ്ടായിരുന്നു. മോദി വളരെ പ്രബലനായിരുന്നുവെങ്കിലും മുൻപറഞ്ഞ നേതാക്കളെ പൂർണമായും അവഗണിക്കാൻ കഴിയുമായിരുന്നില്ല.
2019 ആകുമ്പോഴേക്കും സ്ഥിതിഗതികൾ പാടേ മാറി. മുണ്ടേ, സുഷമ, പരീക്കർ, ജെയ്റ്റ്ലി എന്നിവരൊക്കെ മരണപ്പെട്ടു. പഴയ സംഘത്തിൽ രാജ്നാഥ് സിംഗും നിതിൻ ഗഡ്ഗരിയും മാത്രമേ അവശേഷിച്ചുള്ളൂ. ഘടകകക്ഷികളുടെ കാര്യം പരമ ദയനീയമായി. അവരുടെ പ്രാതിനിധ്യം നാമമാത്രമായി. ആദ്യം ശിവസേന വഴിപിരിഞ്ഞു പോയി. പിന്നീട് അകാലിദളും അതേ പാത പിന്തുടർന്നു. നിതീഷ് കുമാറിന്റെ ഐക്യ ജനതാദളും രാംവിലാസ് പാസ്വാന്റെ സഹോദരൻ നയിക്കുന്ന ലോക് ജനശക്തി പാർട്ടിയും മാത്രമേ ഇപ്പോൾ ഘടകകക്ഷികളെന്നു പറയാൻ ബി.ജെ.പിക്ക് ഒപ്പമുള്ളൂ.
നരേന്ദ്ര മോദി പാർട്ടിയിലും മുന്നണിയിലും സർക്കാരിലും ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി മാറി. ഒപ്പം പാർട്ടി അദ്ധ്യക്ഷസ്ഥാനം കൈവിടാതെ അമിത് ഷാ രണ്ടാം സ്ഥാനക്കാരനായി വന്നു. മോദി - ഷാ ടീമിനു മുന്നിൽ മറ്റെല്ലാ നേതാക്കളും നിഷ്പ്രഭരും നിസ്തേജരുമായി. അതേസമയം പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം തീരെ നിർജീവമായി. കോൺഗ്രസ് പാർട്ടി തുടർച്ചയായ രണ്ടാമത്തെ പരാജയത്തിന്റെ ആഘാതത്തിൽ നിന്നു കരകയറിയിട്ടില്ല. ആ പാർട്ടിക്ക് അദ്ധ്യക്ഷനില്ലാതായിട്ട് രണ്ടു വർഷത്തിലേറെയായി. ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം നാമമാത്രമാണ്. പ്രാദേശിക കക്ഷികളും വളരെ ക്ഷീണാവസ്ഥയിലാണ്. യു.പിയിൽ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും ശിഥിലമായി. ബീഹാറിൽ ആർ.ജെ.ഡിക്കും വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. ബംഗാളിലെ തൃണമൂൽ കോൺഗ്രസ് മാത്രമാണ് ബി.ജെ.പിയുടെ കടന്നാക്രമണത്തെ ചെറുത്തു നിൽക്കുന്നത്. തെലങ്കാന രാഷ്ട്രസമിതിയും വൈ.എസ്.ആർ കോൺഗ്രസും ഫലത്തിൽ ബി.ജെ.പിയുടെ 'ബി" ടീമായാണ് പ്രവർത്തിക്കുന്നത്. അത്യാവശ്യഘട്ടങ്ങളിൽ ആം ആദ്മി പാർട്ടിയും എൻ.സി.പിയും വരെ ബി.ജെ.പിക്ക് സഹായത്തിനെത്തുന്നു.
രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലെങ്കിലും ആഗ്രഹിച്ച രീതിയിലുള്ള നിയമനിർമ്മാണങ്ങൾ നടത്തിയെടുക്കാൻ മോദിക്ക് യാതൊരു തടസവുമില്ല. സവർണ സംവരണവും മുത്തലാഖ് നിരോധന നിയമവുമൊക്കെ പാസാക്കിയ രീതി ശ്രദ്ധിക്കുക. കാശ്മീരിന്റ പ്രത്യേക പദവി റദ്ദാക്കിയതും പൂ നുള്ളുന്ന ലാഘവത്തോടെയാണ്. ദേശീയ രാഷ്ട്രീയത്തിൽ അല്പമെങ്കിലും മേൽവിലാസമുള്ള മന്ത്രിമാർ രണ്ടുപേരേയുള്ളൂ, രാജ്നാഥ് സിംഗും നിധിൻ ഗഡ്ഗരിയും. മറ്റെല്ലാവരും പ്രധാനമന്ത്രിയുടെ നോമിനികൾ മാത്രമാണ്. അവരിൽ തന്നെ ഏറ്റവും പ്രമുഖർ നിർമ്മല സീതാരാമനും എസ്. ജയശങ്കറുമാണ്. രണ്ടുപേരും നരേന്ദ്രമോദിയുടെ നോമിനികൾ എന്നതു കൊണ്ടുമാത്രം തൽസ്ഥാനത്ത് എത്തിയവരാണ്. അങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നരേന്ദ്രമോദി ഏകഛത്രാധിപതിയായി എന്നു പറഞ്ഞാൽ അതിൽ തരിമ്പും അതിശയോക്തിയില്ല. ഭരണപക്ഷത്താകട്ടെ, പ്രതിപക്ഷത്താകട്ടെ അദ്ദേഹത്തെ എതിർക്കാൻ ശക്തനായ മറ്റൊരു നേതാവും രാഷ്ട്രീയ പ്രസ്ഥാനവുമില്ല. തിരഞ്ഞെടുപ്പു കമ്മിഷൻ, സി.എ.ജി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ പോലും വലിയൊരളവുവരെ നരേന്ദ്ര മോദിയുടെ ഇംഗിതങ്ങൾക്കൊത്താണ് പ്രവർത്തിക്കുന്നത് എന്നതും പരസ്യമായ രഹസ്യം.
ഇന്ദിരാ ഗാന്ധിയുടെ സുവർണകാലത്തെയാണ് നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ ഭരണം ഒാർമ്മിപ്പിക്കുന്നത്. 1971 ൽ കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരികയും ഭൂരിപക്ഷം സംസ്ഥാനങ്ങളിൽ അധികാരം നിലനിറുത്തുകയും ചെയ്ത ഇന്ദിരാഗാന്ധിക്കൊപ്പം അന്ന് വൈ.ബി. ചവാൻ, സർദാർ സ്വരൺ സിംഗ്, ബാബു ജഗ്ജീവൻറാം, സി. സുബ്രഹ്മണ്യം മുതലായ പ്രഗത്ഭരായ മന്ത്രിമാരുണ്ടായിരുന്നു. അതിപ്രഗത്ഭനായ പി.എൻ. ഹക്സറായിരുന്നു പ്രധാനമന്ത്രിയുടെ സെക്രട്ടറി. അവസാനവാക്ക് എപ്പോഴും ഇന്ദിരയുടേതായിരുന്നു എന്നു മാത്രം. 1978 ലെ കോൺഗ്രസ് പിളർപ്പു കഴിഞ്ഞ് 1980 ൽ അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാ ഗാന്ധിക്കൊപ്പം മേൽപ്പറഞ്ഞ പ്രഗത്ഭരാരും തന്നെ ഉണ്ടായിരുന്നില്ല. തൽസ്ഥാനത്ത് പി.സി. സേത്തി, വീരേന്ദ്ര പാട്ടീൽ, ഭൂട്ടാസിംഗ്, വസന്ത സാത്തേ, റാവു ബീരേന്ദ്രസിംഗ്, ശങ്കർ റാവു ചൗഹാൻ, കേദാർ പാണ്ഡെ മുതലായ അവതാരങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ. അതിന്റെ ഫലമായി പ്രധാന തീരുമാനങ്ങളെല്ലാം ഇന്ദിരാഗാന്ധിയുടെ കിച്ചൺ കാബിനറ്റാണ് കൈക്കൊണ്ടിരുന്നത്. ഏതു കാബിനറ്റ് മന്ത്രിയെക്കാളും ശക്തരായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി പി.സി. അലക്സാണ്ടറും സ്പെഷ്യൽ സെക്രട്ടറി ആർ.കെ. ധവാനും. പക്ഷേ, കോൺഗ്രസ് പാർട്ടിക്കും സർക്കാരിനും ആ രീതിയിൽ അധികനാൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഭരണസംവിധാനം പാടേ ദുർബലമാവുകയും പാർട്ടി നേതൃത്വം കർണേജപന്മാരുടെയും സ്തുതിഗായകന്മാരുടെയും പിടിയിൽ അമരുകയും ചെയ്തു. അതിന്റെ കൂടി ദുരന്തമാണ് ഇപ്പോഴും കോൺഗ്രസ് പാർട്ടി അനുഭവിക്കുന്നത്.
ബി.ജെ.പി ഇനി നേരിടാൻ പോകുന്ന ദുരന്തവും ഏതാണ്ട് ഇതേ സ്വഭാവമുള്ളതായിരിക്കാനാണ് സാദ്ധ്യത. ഇപ്പോൾ ഒഴിവാക്കപ്പെട്ട 11 മന്ത്രിമാർ ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ തീരെ കഴിവുകെട്ടവരായിരുന്നില്ല. അവർക്ക് പകരം വന്നിട്ടുള്ളവർ എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കാൻ കഴിവുള്ളവരുമല്ല. ഡോ. ഹർഷവർദ്ധനു പകരം വയ്ക്കാവുന്ന ആളല്ല മൻസുഖ് മാണ്ഡവ്യ. രവിശങ്കർ പ്രസാദിനു പകരം കിരൺ റിജിജു തീരേയും മതിയാവുകയുമില്ല.
1998 - 2004 കാലയളവിൽ ദേശീയ ജനാധിപത്യ സംഖ്യത്തിന്റെ മുന്നണി ഭരണമാണ് നിലവിലുണ്ടായിരുന്നതെങ്കിൽ 2014 - 2019 ൽ അതു ബി.ജെ.പിയുടെ ഏകകക്ഷി ഭരണവും 2019 നുശേഷം നരേന്ദ്രമോദിയുടെ ഏകവ്യക്തി ഭരണവുമായി പരിണമിച്ചിരിക്കുന്നു. ഏകവ്യക്തി ഭരണം കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്നവർക്കും നല്ലതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |