കേരള നിയമസഭയിൽ മേശപ്പുറത്ത് വയ്ക്കപ്പെട്ട ആദ്യത്തെ ദേഹമായ മന്ത്രി ശിവൻകുട്ടിയണ്ണൈയും മരുത്വാമലയെ പൊക്കിയെടുത്ത ഹനുമാൻജിയെ പോലെ സ്പീക്കറുടെ കസേരയെ പൊക്കിയെടുത്ത് മലർത്തിയടിച്ച ആദ്യത്തെ മല്ലൻജി ഈപി ജയരാജനണ്ണൈയും ഇന്ന് കേരള ചരിത്രത്തിന്റെ ഭാഗമാണ്.
രേവതി പട്ടത്താനം പോലെയും കൊടുങ്ങല്ലൂർ മുസിരിസ് പോലെയും ചരിത്രസംഭവമായി കണക്കാക്കുന്ന ഒന്നാണ് 2015ലെ കരിങ്ങോഴയ്ക്കൽ മാണിസാറിന്റെ ബഡ്ജറ്റും. ആറ് കൊല്ലക്കാലമായി ചാനലായ ചാനലുകളിലൂടെ ഈ ബഡ്ജറ്റ് മഹാമഹം കണ്ടാസ്വദിക്കുന്ന ആഭ്യന്തരവും അല്ലാതെയുമുള്ള വിനോദസഞ്ചാരികൾ അടക്കമുള്ളവർ, ലോകത്തെ ഏറ്റവും മികച്ച വിനോദപരിപാടിയായി അതിനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അന്നത്തെ ആ വീരകൃത്യത്തോടെയാണ് ജയരാജനണ്ണൈയും ശിവൻകുട്ടിയണ്ണൈയും മറ്റും ലോകത്തെ എണ്ണപ്പെട്ട മഹാന്മാരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നത്. കേയം മാണി സാർ അന്ന് അതിനൊരു ഹേതുവായെന്ന് പറയപ്പെടുന്നു.
യഥാർത്ഥത്തിൽ ബാർകോഴ എന്നു പേരായൊരു സംഗതി അന്നുണ്ടായിരുന്നോയെന്ന് ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും പറയാമെന്നാണ് പലരുമിപ്പോൾ പറയുന്നത്. ബാർ കോഴയുടെ രൂപം എന്തായിരുന്നെന്ന് ചോദിച്ചാൽ ഭൂഗോളം പോലെ ഉരുണ്ടതെന്ന് പറയുന്നവരുണ്ട്. നേരിൽക്കാണാൻ പറ്റാത്ത അദൃശ്യരൂപിയാണെന്ന് വാദിക്കുന്നവരുണ്ട്.
എന്തുതന്നെയായാലും ബാർകോഴ എന്നൊരു സംഗതി കുമ്പിടിയായി നാട്ടിൽ നടമാടിയിരുന്നെന്ന് തന്നെ പലരും വിശ്വസിക്കുന്നു. ശിവൻകുട്ടിയണ്ണൈയും ജയരാജനണ്ണൈയും ചരിത്രത്തിലിടം നേടിയതും ആ അരൂപിയുടെ ഒരു നേരമ്പോക്ക് കാരണമായിരുന്നു.
എപ്പോഴും ചരിത്രത്തിന്റെ ഭാഗമായി തുടരാൻ താത്പര്യമില്ലാത്തതു കൊണ്ട് മാത്രമാണ് ശിവൻകുട്ടിയണ്ണൈ- ജയരാജനണ്ണൈ ആൻഡ് കോ. സുപ്രീംകോടതി വരെ പോയി കേസ് വാദിച്ചുകൊണ്ടിരിക്കുന്നത്. കാലമൊരുപാട് മാറിപ്പോവുകയും ചെയ്തിരിക്കുന്നു. പണ്ടത്തെ കാലമൊന്നുമല്ല. കരിങ്ങോഴയ്ക്കൽ മാണി മകൻ ജോസ് മോൻ ജ്ഞാനസ്നാനം ചെയ്ത് പുണ്യവാളനായിരിക്കുന്നു.
ചരിത്രം ഇങ്ങനെ അഗാധ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ജയരാജനണ്ണൈ- ശിവൻകുട്ടിയണ്ണൈ ആദിമാരുടെ സങ്കടം പറഞ്ഞറിയിക്കാനേ ആവുന്നില്ല. പുലിയുടെ വാല് പിടിച്ചും പോയി, അതൊട്ട് വിടുവിക്കാനാകുന്നുമില്ല എന്ന അവസ്ഥയിലാണ് നില്പ്. അപ്പോൾ മാണിക്കെതിരായ ആരോപണമാണ് എല്ലാറ്റിനും ഹേതുവായതെന്ന് കോടതിയിൽ വക്കീലിന് നാക്കുപിഴ സംഭവിച്ചു പോയതിൽ ആരെയെങ്കിലും കുറ്റം പറയാനാകുമോ?
X X X
അച്യുതാനന്ദൻ സഖാവ് പണ്ട് നിയമസഭയിൽ മത്തായിയുടെ സുവിശേഷം വായിച്ചു: "കള്ളത്തരങ്ങളും മോഷണങ്ങളും നീ നടത്തിയാൽ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ നീ വീണുപോകും. ഈ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം?"
കെ.എം.മാണി മറുപടി നൽകി: "അന്തിക്രിസ്തു ജനിക്കും എന്നൊരു ചൊല്ലുണ്ട്. വി.എസിന്റെ വാക്കുകൾ ചെകുത്താൻ ഏതാണ്ട് വേദമോതുന്നത് പോലെയാണ്. "
അന്ന് അച്യുതാനന്ദൻ സഖാവ് പറയാതെ വിട്ടുപോയ മത്തായിയുടെ സുവിശേഷത്തിലെ 3:11 ഇവിടെ നിങ്ങളേവരുടെയും അനുമതിയോടെ ദ്റോണർ ഉദ്ധരിക്കുകയാണ്:
"ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളൂ. എന്റെ പിന്നാലെ വരുന്നവനോ, എന്നേക്കാൾ ബലവാൻ ആകുന്നു. അവന്റെ ചെരുപ്പ് ചുമപ്പാൻ ഞാൻ മതിയായവനല്ല. അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും."
X X X
ന.മോ.ജി- അമിത് ഷാ ജി സഖ്യത്തിന്റെ ലീലാവിലാസങ്ങളെ എത്ര മേൽ വാഴ്ത്തിപ്പാടിയാലും മതിയാവാത്ത സ്ഥിതിയാണ്. ചിലരുണ്ട്, വെറും ദോഷൈക ദൃക്കുകൾ. ന.മോ.ജി- ഷാജിമാർ വൃത്തം വരച്ചു കാണിച്ചാൽ അത് ചതുരമാണെന്ന് മാത്രം പറയുന്നവർ. ന.മോ.ജി- ഷാജിമാരാണ് രാജ്യം. രാജ്യം വട്ടം വരച്ചാൽ ചതുരമായി കാണുന്നവർ രാജ്യദ്റോഹികളാകുക സ്വാഭാവികം. ശരിക്കും പറഞ്ഞാൽ ഭാ.ജ.പായ്ക്ക് വോട്ട് ചെയ്യാതിരുന്ന മുഴുവൻ ദ്റോഹികളെയും പിടിച്ച് ജയിലിലടയ്ക്കുകയാണ് വേണ്ടത്. രാജ്യത്തിന് വോട്ട് ചെയ്യാത്തവരാണ് രാജ്യദ്റോഹികൾ. ഫാദർ സ്റ്റാൻ സ്വാമിക്ക് കിട്ടിയത് തന്നെ അവന്മാർക്കും കിട്ടണം. അതിനിടയിൽ അയിഷ സുൽത്താനയെ മറന്ന് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |