മുക്കം: ജാഗ്രതയില്ലാതെ വിട്ടയച്ച പീഡനക്കേസ് പ്രതിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിൽ മുക്കം പൊലീസിന്റെ നെട്ടോട്ടം. മാനഭംഗ കേസിലെ പ്രതിയെയാണ് പൊലീസ് വിട്ടയച്ചത്. സംഭവം വിവാദമായതോടെ ഇയാളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഇക്കഴിഞ്ഞ 30 നാണ് പൊലീസ് സ്റ്റേഷന്റെ പിന്നിലെ വീട്ടിൽ പട്ടാപകൽ അതിക്രമിച്ചു കയറിയ പ്രതി വിധവയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയതായി പരാതി ഉയർന്നത്. അന്നു രാത്രി ഏഴ് മണിക്ക് തന്നെ മാനഭംഗത്തിനിരയായ വീട്ടമ്മ മകനോടൊപ്പം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇവരെയും കൂട്ടി പ്രതിയുടെ മണാശ്ശേരിയിലെ വീട്ടിലെത്തിയ പൊലീസ് പ്രതിയെ കണ്ടെത്തുകയും പരാതിക്കാരിയെ തിരിച്ചറിയുകയും ചെയ്തു.
പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ വീട്ടമ്മയുടെ ഫോട്ടോകളും മറ്റാവശ്യമായ തെളിവുകളും പൊലിസിന് ലഭിക്കുകയും ചെയ്തു. എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുക്കാതെ അടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ച് മടങ്ങുകയാണ് പൊലീസ് ചെയ്തതെന്ന് പരാതിക്കാരി പറയുന്നു. സംഭവം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടി കൂടാത്തതിൽ പ്രതിഷേധം വ്യാപകമായി. റസിഡൻസ് അസോസിയേഷനും ജനാധിപത്യ മഹിള അസോസിയേഷനും മറ്റു ചില സംഘടനകളും സമരത്തിനൊരുങ്ങുകയും ചെയ്തു. ഗത്യന്തരമില്ലാതെ പൊലീസ് തിരയാനാരംഭിച്ചപ്പോൾ പ്രതി സംസ്ഥാനം വിട്ടതായാണ് സംശയം.
സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിക്ക് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാൻ അവസരം നൽകുകയാണ് പൊലീസ് ചെയ്യുന്നതെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. പൊലീസിൽ പ്രതീക്ഷ നഷ്ടപ്പെട്ട വീട്ടമ്മ വനിത കമ്മിഷനെ സമീപിക്കാനാണ് നീക്കം. തനിക്കുണ്ടായ ദുരനുഭവം മറ്റൊരു സ്ത്രീക്കും ഉണ്ടാകാൻ പാടില്ലെന്നും അക്കാര്യം ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും പരാതിക്കാരി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |