ആലുവ: തായിക്കാട്ടുകര എസ്.എൻ പുരത്ത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ മുഖ്യപ്രതി ഉൾപ്പെടെ ആറുപേർ കൂടി ഇരുമ്പഴിക്കുള്ളിലായി. മുഖ്യപ്രതി ആലുവ കൊച്ചിൻ ബാങ്ക് കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ (31), എടത്തല കുഴിവേലിപ്പടി കിഴക്കേപ്പുര വീട്ടിൽ നസീം (23), പെരുമ്പാവൂർ കൂവപ്പടി കിഴക്കേ ഐമുറി വടക്കേകുടിയിൽ വീട്ടിൽ എബിൻ (26), കോതമംഗലം ഊന്നുകൽ കൊല്ലംപറമ്പിൽ വീട്ടിൽ നോബിൾ (25), കിഴക്കമ്പലം പുക്കാട്ടുപടി കാഞ്ഞിരപ്പാടത്ത് വീട്ടിൽ രാഹുൽ (23), തോപ്പുംപടി മുണ്ടംവേലി ചിറമേൽ പറമ്പിൽ ഷാജഹാൻ (18) എന്നിവരെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്.
ഇവരിൽ രാഹുൽ, ഷാജഹാൻ എന്നിവർ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരാണ്. കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേരെ പിടികൂടിയിരുന്നു. ഇതോടെ ഈ കേസിൽ റിമാൻഡിലായവരുടെ എണ്ണം ഒൻപതായി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബൈക്കിൽ സുഹൃത്തിനൊപ്പം യാത്രചെയ്യുകയായിരുന്ന എടത്തല സ്വദേശിയായ അരുണിനെ (24) തടഞ്ഞുനിർത്തി പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കയറ്റിക്കൊണ്ടു പോവുകയും തുടർന്ന് ആളൊഴിഞ്ഞ പാടശേഖരത്തിനടുത്തെത്തിച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. പിന്നാലെയെത്തിയ സുഹൃത്ത് സംഭവംകണ്ട് ആലുവ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് അരുണിനെ ആശുപത്രിയിൽ എത്തിച്ചത്.
രണ്ടുവർഷം മുമ്പ് ആലുവ ജില്ലാ ആശുപത്രിയിൽ വച്ച് ചിപ്പിയെന്ന യുവാവ് കുത്തേറ്റ് മരിച്ചിരുന്നു. അന്ന് വിശാലിനും കുത്തേറ്റു. ഈ കേസിലെ പ്രതി മണികണ്ഠന്റെ സുഹൃത്താണ് അരുൺ. ഇതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ആലുവ ഈസ്റ്റ് എസ്.എച്ച്.ഒ പി.ജെ, നോബിൾ, ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്.ഐമാരായ ആർ. വിനോദ്, കെ.എ. ടോമി, പി. സുരേഷ്, ടി.വി. ഷാജു, എസ്.സി.പി.ഒമാരായ ബൈജു, ഷൈജാ ജോർജ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, കെ.എ. മുഹമ്മദ് അമീർ, ടി.എ. ഹാരിസ്, രഞ്ജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |