വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 187,755,714 ആയി. മരണം 4,051,414ൽ എത്തി. വേൾഡ് ഒ മീറ്റർ പ്രകാരമുള്ള കണക്കുകളാണിത്. കൊവിഡ് മരണത്തിലും രോഗവ്യാപനത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാമത്. ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്. അതേസമയം, ബ്രിട്ടനിൽ 19 മുതൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാനൊരുങ്ങുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. മഹാമാരി അവസാനിച്ചിട്ടില്ല. നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയാൽ കേസുകൾ വർദ്ധിക്കും. അതുകൊണ്ട് തന്നെ പ്രതിരോധവും ശ്രദ്ധയും ആവശ്യമാണ് - ബോറിസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ലോകത്ത് ഏറ്റവും വേഗത്തിൽ വാക്സിനേഷൻ നടക്കുന്ന രാജ്യമാണ് ബ്രിട്ടൻ. രാജ്യത്ത് 87 ശതമാനത്തിലധികം പേർ ഒന്നാമത്തെ ഡോസ് സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. 66 ശതമാനം പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. ബ്രിട്ടനിൽ കൊവിഡ് വ്യാപനം ശക്തമാണ്. ഡെൽറ്റ വകഭേദം പടരുന്നത് ഭീഷണിയുയർത്തിയിട്ടുണ്ട്. എന്നാൽ, പ്രതിദിന കേസുകളും മരണവും ഇപ്പോൾ കുറയുകയാണെന്നും വാക്സിനേഷൻ ഫലപ്രദമാണെന്നതിന്റെ തെളിവാണിതെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
@ ആസ്ട്രേലിയയിൽ ഈ വർഷത്തെ ആദ്യ കൊവിഡ് മരണം
ആസ്ട്രേലിയയിൽ 2021ലെ ആദ്യ കൊവിഡ് മരണം ഞായറാഴ്ച സ്ഥിരീകരിച്ചു. ഡിസംബറിന് ശേഷം രോഗബാധിതയായ 90കാരിയാണ് മരിച്ചത്. അതേസമയം, സിഡ്നിയിൽ ഇന്നലെ മാത്രം 112 കേസുകൾ റിപ്പോർട്ട് ചെയ്തു.
ഡെൽറ്റ പടരുന്നതിനാൽ, രാജ്യം അതീവ ജാഗ്രതയിലാണ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ സിഡ്നിയിലും പരിസര പ്രദേശത്തും ലോക്ക്ഡൗൺ കർക്കശമാക്കുമെന്ന് സ്റ്റേറ്റ് പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയർ പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും തമ്മിലുള്ള അതിർത്തി നേരത്തേ അടച്ചിരുന്നു.
കൊവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ആസ്ട്രേലിയ. രാജ്യത്ത് കൊവിഡ് മരണവും വ്യാപനവും കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |