വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ ടെക്സാസിൽ നിന്ന് നോർത്ത് കരോലിനയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരിയെ വിമാനത്തിലെ ജീവനക്കാർ കെട്ടിയിട്ടു.
യാത്രക്കാരിയുടെ പ്രകോപനപരമായ പെരുമാറ്റത്തെ തുടർന്നായിരുന്നു കെട്ടിയിടൽ. ഇവർ വിമാനം പറക്കുന്നതിനിടെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു. കൂടാതെ, തടയാനെത്തിയ ക്രൂ അംഗങ്ങളെ ഉപദ്രവിക്കുകയും ചെയ്തു. ഇതോടെയാണ് യാത്രക്കാരിയെ കെട്ടിയിട്ടതെന്നാണ് റിപ്പോർട്ട്.
മൂന്ന് മണിക്കൂറോളം വിമാനം വൈകിയതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നു യാത്രക്കാരി. യാത്ര ആരംഭിച്ച് കുറച്ചു സമയത്തിന് ശേഷം സീറ്റിൽ നിന്നെണീറ്റ് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാനായി വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയായിരുന്നു. യാത്രക്കാരിയെ സമാധാനപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്ത്രീ ജീവനക്കാരെ കടിക്കുകയും മാന്തുകയും ചെയ്തതായും യാത്രക്കാരിലൊരാൾ പറഞ്ഞു.
ബഹളം നിയന്ത്രണാതീതമായതോടെയാണ് ജീവനക്കാർ യാത്രക്കാരിയെ സീറ്റിൽ ബലമായി പിടിച്ചിരുത്തി ടേപ്പുപയോഗിച്ച് കെട്ടിയിട്ടത്. സ്ത്രീയെ കെട്ടിയിട്ടിരിക്കുന്നതിന്റേയും യാത്രക്കാരി ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന്റേയും ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ പകർത്തുകയും പിന്നീട് ടിക്ടോക്കിൽ ഷെയർ ചെയ്യുകയും ചെയ്തു.
യാത്രക്കാരി ആകെ ഭയപ്പെട്ടിരുന്നതായും നിയന്ത്രണം നഷ്ടപ്പെട്ടതുപോലെയായിരുന്നു പെരുമാറ്റമെന്നും സഹയാത്രികർ പറയുന്നു. അതേസമയം, വിമാന ജീവനക്കാർക്ക് യാത്രക്കാരിയോട് കുറച്ചു കൂടി മാന്യമായി പെരുമാറാമായിരുന്നുവെന്നും സഹയാത്രികർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |