മണ്ണാർക്കാട്: വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ തെരുവുപട്ടിക്ക് രക്ഷകരായി ഐ.എ.ജി പ്രവർത്തകർ. ഇന്നലെ ഉച്ചയോടെ പെരിമ്പടാരി - ചങ്ങലീരി റോഡരികിൽ കാഞ്ഞിരം ഹിൽവ്യൂ നഗറിന് സമീപമാണ് വാഹനമിടിച്ച നിലയിൽ തെരുവ് പട്ടിയെ കണ്ടെത്തിയത്. ഇടുപ്പെല്ലും കാലുകളും തകർന്ന് ഗുരുതരാവസ്ഥയിലായ നായയുടെ വിവരം അറിഞ്ഞെത്തിയ ഐ.എ.ജി കോ- ഓർഡിനേറ്റർ അസ്ലം അച്ചുവിന്റെ നേത്വത്തിലെത്തിയ സംഘം അംബുലൻസിൽ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു.
പിന്നീട് ഡോ. വൈശാഖന്റെ നേതൃത്വത്തിൽ ഉടൻ അടിയന്തര ചികിത്സയും ശസ്ത്രക്രിയയും നടത്തി. സമയോചിതമായ ഇടപെടലാണ് രക്ഷയായതെന്നും പരിക്ക് ഭേദമാകാൻ ദിവസങ്ങളെടുക്കുമെന്നും ഡോക്ടർ പറഞ്ഞു. തെരുവ് പട്ടികളെ പാർപ്പിക്കാൻ സാഹചര്യമില്ലാത്തതിനാൽ പരിക്കേറ്റ വിവരം അറിയിച്ച പ്രേം അഗസ്റ്റിൻ താത്കാലിക സംരക്ഷണച്ചുമതല ഏറ്റെടുത്തു.
തെരുവുപട്ടിയെ ആശുപത്രിയിലെത്തിക്കുന്ന സംഘത്തിൽ ഐ.എ.ജി പ്രവർത്തകരായ അബുറജ, അജ്‌നാസ്, സാബിത്ത്, നന്മ ആംബുലൻസ് റിയാസ്, നിസാം എന്നിവരുമുണ്ടായിരുന്നു.
പരിക്കേൽക്കുന്ന തെരുവ് മൃഗങ്ങൾക്ക് സംരക്ഷണം നൽകാൻ സംവിധാനങ്ങളില്ല. പരിക്കേറ്റ തെരുവ് മൃഗങ്ങളെ ആശുപത്രിയിലെത്തിച്ചാൽ ചികിൽസ ലഭിക്കുമെങ്കിലും പരിപാലനം സാദ്ധ്യമല്ല. എത്തിക്കുന്നവരോട് തന്നെ പരിപാലിക്കാൻ ആവശ്യപ്പെടുകയാണ്. ഇതിനാൽ ആരും സന്നദ്ധരാകുന്നില്ല. സർക്കാർ തലത്തിൽ സൗകര്യം ഒരുക്കേണ്ടതുണ്ട്.
- അസ്‌ലം അച്ചു, ഐ.എ.ജി കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |