ന്യൂഡൽഹി: ഈ മാസം 19ന് തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പതിവ് സമയക്രമത്തിലായിരിക്കും രാജ്യസഭയും ലോക്‌സഭയും സമ്മേളിക്കുക. ഒരു ഡോസ് വാക്സിനെങ്കിലെങ്കിലും എടുത്ത അംഗങ്ങൾക്ക് ആർടി.പി.സി.ആർ പരിശോധനയില്ലാതെ സമ്മേളനത്തിൽ പങ്കെടുക്കാം. സമ്മേളന കാലത്ത് സന്ദർശകരെ അനുവദിക്കില്ല.
ജൂലായ് 19 മുതൽ ആഗസ്റ്റ് 13വരെ നീളുന്ന വർഷകാല സമ്മേളനത്തിൽ ലോക്‌സഭ രാവിലെ 11 മുതൽ വൈകിട്ട് ആറുവരെ ചേരുമെന്ന് സ്പീക്കർ ഓംബിർള അറിയിച്ചു. 19 സിറ്റിംഗുകളാണ് തീരുമാനിച്ചിട്ടുള്ളത്. സമൂഹ അകലം പാലിക്കാൻ ലോക്‌സഭാ സെക്രട്ടേറിയറ്റ് 280 അംഗങ്ങൾക്ക് ചേംബറിലും 259 അംഗങ്ങൾക്ക് സന്ദർശക ഗാലറിയിലും ഇരിപ്പിടം ഒരുക്കും. രാജ്യസഭയും ലോക്‌സഭയും രാവിലെയും ഉച്ചയ്ക്കുമായി വ്യത്യസ്ത സമയങ്ങളിൽ ചേർന്ന കഴിഞ്ഞ സമ്മേളനത്തിൽ അംഗങ്ങൾ രണ്ട് സഭാ ചേംബറുകളിലായാണ് ഇരുന്നത്. എല്ലാവർക്കും മാസ്ക് നിർബന്ധമാണ്. സന്ദർശക വിലക്ക് തുടരും.
323 ലോക്‌സഭാ എം.പിമാരും 205 രാജ്യസഭാ എം.പിമാരും ഇതിനകം വാക്സിനെടുത്തു. ആരോഗ്യ കാരണങ്ങളാലാണ് ബാക്കിയുള്ളവരുടെ വാക്സിനേഷൻ നീളുന്നത്. പാർലമെന്റ് മന്ദിരത്തിൽ ആർ.ടി.പി.സി.ആർ പരിശോധനാ സൗകര്യമൊരുക്കും. കൊവിഡ് നിയന്ത്രണങ്ങളുണ്ടായിട്ടും 17-ാം ലോക്‌സഭ നടപടിക്രമങ്ങളുടെ കാര്യത്തിൽ റെക്കാഡിട്ടെന്നും സ്പീക്കർ പറഞ്ഞു.
പാർലമെന്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങിയ ആപ്പ് ഉടൻ പുറത്തിറക്കുമെന്നും ഓംബിർള അറിയിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും നിശ്ചിത സമയത്ത് തന്നെ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |