ചെന്നൈ: രാഷ്ട്രീയ പ്രവേശനം അടഞ്ഞ അദ്ധ്യായമാണെന്നും ആരാധകരുടെ സംഘടനയായ മക്കൾ മൻട്രത്തെ പിരിച്ചുവിടുന്നതായും സൂപ്പർ സ്റ്റാർ രജനീകാന്ത് പറഞ്ഞു. ചെന്നൈയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കാനും രാഷ്ട്രീയത്തിൽ സജീവമാകാനും ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ സമയം അത്തരമൊന്നിന് യോജിച്ചതായിരുന്നില്ല. ഭാവിയിൽ രാഷ്ട്രീയത്തിൽ സജീവമാകാൻ എനിക്ക് ആഗ്രഹമില്ല. അതിനാൽ രജനി മക്കൾ മൻട്രം പഴയതുപോലെ ഫാൻ ചാരിറ്റി ഫോറമായി ജനങ്ങളുടെ പ്രയോജനത്തിനായി പ്രവർത്തിക്കുമെന്ന് ഞാൻ നിങ്ങളെ അറിയിക്കുന്നു.'- രജനീകാന്ത് പ്രസ്താവനയിൽ പറഞ്ഞു.
രജനി മക്കൾ മൻട്രത്തിലെ സെക്രട്ടറിമാർ, അസോസിയേറ്റുകൾ, ഡെപ്യൂട്ടി സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ തത്ക്കാലം തുടരുമെന്നും പൊതുസേവനം നടത്തുമെന്നും രജനി വ്യക്തമാക്കി. മൻട്രം പ്രവർത്തകരുമായി ചർച്ചചെയ്‌തശേഷമാണ് അദ്ദേഹം സുപ്രധാന തീരുമാനങ്ങൾ അറിയിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ പിന്മാറുന്നുവെന്ന് അദ്ദേഹം ആദ്യമായി അറിയിച്ചത്. 2017ലാണ് രാഷ്ട്രീയത്തിലേക്കുള്ള വരവ് സംബന്ധിച്ച് രജനി പ്രഖ്യാപനം നടത്തിയത്. തുടർന്നാണ് അദ്ദേഹത്തിന്റെ ആരാധക സംഘടനകൾ ചേർന്ന് രജനി മക്കൾ മൻട്രം രൂപീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |