പാലക്കാട്: കൊവിഡിനെ തുടർന്ന് നഷ്ടത്തിലോടുന്ന ട്രെയിനുകളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യവുമായി വിസ്റ്റഡോം കോച്ചുകളുമായി റെയിൽവേ. ഇതിലൂടെ ടൂറിസം സാദ്ധ്യത വർദ്ധിപ്പിക്കാമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
വിസ്റ്റഡോം കോച്ചുകൾ ഘടിപ്പിച്ച മംഗലാപുരം - യശ്വന്ത്‌പുർ വീക്കിലി സ്‌പെഷ്യൽ ട്രെയിനിന്റെ ആദ്യയാത്ര ഇന്നലെ രാവിലെ മംഗലാപുരം ജംഗ്ഷനിൽ നിന്ന് ആരംഭിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ട്രെയിൻ സർവീസുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
യാത്രാ ട്രെയിനിനൊപ്പം സഞ്ചാരികളെ കൂടി പങ്കാളിയാക്കി സർവീസ് ലാഭകരമാക്കുകയെന്ന ലക്ഷ്യവും റെയിൽവേക്കുണ്ട്. പാസഞ്ചർ ടിക്കറ്റ് ഇനത്തിൽ ഇടിവ് വന്നതോടെ ചരക്ക് മേഖലയിൽ നടത്തിയ പുതുപരീക്ഷണത്തോടെ വരുമാനം കുത്തനെ കൂടിയിരുന്നു.
പാസഞ്ചർ ട്രെയിനിലെ പുതുപരീക്ഷണത്തിലൂടെ യാത്രാ ട്രെയിൻ സർവീസുകൾ ലാഭകരമാക്കാമെന്നാണ് പ്രതീക്ഷ. കൂടുതൽ ട്രെയിനുകളിൽ വിസ്റ്റഡോം കോച്ചുകൾ ഘടിപ്പിക്കാനും പദ്ധതിയുണ്ട്.
സവിശേഷതകൾ
.കംമ്പാർട്ട്‌മെന്റിന്റെ രണ്ട് തട്ടുകളിലായി എയർ സ്പ്രിംഗ് സൗകര്യത്തോടുള്ള വിസ്റ്റഡോം കോച്ചുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. വൈദ്യുതാലങ്കാരത്തിൽ ഘടിപ്പിച്ച മേൽക്കൂരയും ഗ്ലാസ് ജനാലകളും.
.സുതാര്യമായ മേൽക്കൂരയിലൂടെ 180 ഡിഗ്രി വരെ കറങ്ങാവുന്ന സീറ്റുകളിലിരുന്ന് പ്രകൃതി കാഴ്ചകൾ കാണാനുള്ള സൗകര്യം.
.സീറ്റിന് സമീപം മൊബൈൽ ചാർജ്ജിംഗ് സൗകര്യം, വൈ ഫൈ സംവിധാനം.
.സംഗീതം ആസ്വാദിക്കാൻ ഡിസ്‌പ്ലേ സ്‌കീനും സ്പീക്കറും.
.കമ്പാർട്ടുമെന്റുകളിലെ ഇരുവശത്തും യാന്ത്രിക വാതിൽ.
ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള പബ്ലിക് അഡ്രസ് കം പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, എൽ.ഇ.ഡി ഡെസ്റ്റിനേഷൻ ബോർഡ്, മൈക്രോ ഓവൻ, കോഫിമേക്കർ, റഫ്രിജറേറ്റർ, വാഷ് ബേസിൽ, സുരക്ഷ ഉറപ്പാക്കുന്നതിന് സി.സി ടി.വി കാമറയ്ക്ക് ഓട്ടോമാറ്റിക് ഫയർ ഡിറ്റക്‌ഷൻ, അപകട സൂചന അറിയിക്കാൻ അലാറം എന്നീ സംവിധാനവും കോച്ചിൽ ഉണ്ട്.
- എം.കെ. ഗോപിനാഥ്, പി.ആർ.ഒ, പാലക്കാട് ഡിവിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |