അലനല്ലൂർ: അഞ്ച് മാസം മുൻപ് കരിമ്പുഴ തോട്ടരയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കാസർകോട് ചെറുവത്തൂർ സ്വദേശി ഖലീൽ ക്വാർട്ടേഴ്‌സിലെ സിദ്ദീഖാണ് അറസ്റ്റിലായത്. മറ്റൊരു കേസിൽ വയനാട് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് തോട്ടരയിൽ മോഷണം നടത്തിയത് അറിഞ്ഞത്.
അന്തർ സംസ്ഥാന മോഷ്ടാവായ ഇയാളെ ശ്രീകൃഷ്ണപുരം പൊലീസ് തെളിവെടുപ്പിനായി തോട്ടരയിലെത്തിച്ചു. കേസിൽ കൂട്ടാളിയായ തമിഴ്‌നാട് മേട്ടുപാളയം സ്വദേശി ഷണ്മുഖൻ പിടിയിലാകാനുണ്ട്. കരിമ്പുഴ തോട്ടര പാൽ സൊസൈറ്റിക്ക് സമീപത്തെ ശ്രീലകം സുഭാഷിന്റെ വീടാണ് ഫെബ്രുവരി 12ന് കുത്തിത്തുറന്ന് മോഷണം നടത്തിയത്.
കോഴിക്കോടുള്ള സ്വർണ വ്യാപാര സ്ഥാപനത്തിൽ നിന്നും തോട്ടരയിൽ നിന്നും നഷ്ടപ്പെട്ട ഒന്നേകാൽ പവനോളം സ്വർണം കണ്ടെടുത്തു. ബാക്കി സ്വർണം മേട്ടുപ്പാളയത്തുള്ള കൂട്ടുപ്രതി ഷണ്മുഖന്റെ പക്കലാണെന്ന് സിദ്ദീഖ് മൊഴി നൽകിയിട്ടുണ്ട്. ആറര പവൻ സ്വർണാഭരണവും, 25000 രൂപയുമാണ് തോട്ടരയിലെ വീട്ടിൽ നിന്നും മോഷണം പോയത്.
സിദ്ദിഖിനെ തെളിവെടുപ്പു നടത്തിയതിനുശേഷം ഒറ്റപ്പാലം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം വയനാട് കൽപ്പറ്റ പൊലീസിന് കൈമാറി. ശ്രീകൃഷ്ണപുരം സി.ഐ: കെ.എം. ബിനീഷ്, സിവിൽ പൊലിസ് ഓഫീസർമാരായ ശ്രീജിത്ത്, സുജിത്ത്, ഹോം ഗാർഡ് രാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |