തൃശൂർ: ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമായതിന് പിന്നാലെ ജില്ലയിൽ കടലേറ്റത്തിനും അതിവേഗത്തിലുള്ള കാറ്റിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിലും ജില്ല യെല്ലോ അലർട്ടിലാകും. 60 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റടിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയും ദുരന്ത നിവാരണ അതോറിറ്റിയും അപകട സാദ്ധ്യതാ മേഖലകളെന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാദ്ധ്യത മുന്നിൽ കണ്ട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം.
ശ്രദ്ധിക്കാൻ
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മാറി താമസിക്കണം
സ്വകാര്യപൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം.
ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുമ്പോൾ കൊവിഡ് മാനദണ്ഡം പാലിക്കണം.
ദുരന്ത സാദ്ധ്യതാ മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക
കൊതുകിനെ തുരത്താൻ
മഴയിൽ കൊതുക് പെരുകുന്നതാണ് മറ്റൊരു പ്രതിസന്ധി. കൊവിഡിനെ നേരിടുന്നതിനിടയിൽ സിക്ക വൈറസ് ഭീഷണി ഉയർത്തുമ്പോൾ കൊതുക് നശീകരണത്തിനുളള വഴികൾ തേടുകയാണ് തദ്ദേശസ്ഥാപനങ്ങൾ. എല്ലാ വാർഡുകളിലും ഡിവിഷനുകളിലും കൊതുക് നിവാരണത്തിനുള്ള മരുന്ന് തളിക്കലും ഫോഗിംഗും തുടങ്ങിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യം സംസ്‌കരിക്കാനുള്ള നടപടികളും തുടങ്ങി. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് അവിടെത്തന്നെ കുഴിയെടുത്ത് സംസ്‌കരിക്കും. ഇതിനുള്ള പണം ഉടമകളിൽ നിന്ന് ഈടാക്കും.
സിക്കയെ പ്രതിരോധിക്കാം
ഈഡിസ് - ഈജിപ്തി വിഭാഗത്തിലെ പെൺകൊതുകുകളാണ് സിക്ക വൈറസിന്റെ വാഹകർ. പകൽസമയത്താണ് ഇവ കടിക്കുക. പനി, പേശികളിലും സന്ധികളിലും വേദന, കണ്ണിൽ ചുവപ്പ്, ക്ഷീണം, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ. കൊതുക് കടിയേറ്റ ശേഷം കുറച്ചുദിവസം കഴിഞ്ഞാണ് ലക്ഷണം പ്രത്യക്ഷപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |