തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുകയെന്ന് പുതിയ കളക്ടറായി ചുമതലയേറ്റ ഹരിത വി. കുമാർ പറഞ്ഞു. സ്ഥാനമേറ്റെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വാക്‌സിനേഷന് പ്രാധാന്യം നൽകി കൊവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. കുതിരാന്റെ പ്രവർത്തനം വളരെ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകും. ആഗസ്റ്റിൽ കുതിരാൻ ഇടത് തുരങ്കം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നത്.
മലയോര പട്ടയങ്ങളുടെ വിതരണം നടന്നു വരികയാണ്. പട്ടയവിഷയത്തിൽ ഊർജ്ജിതമായ പ്രവർത്തനങ്ങളാണ് നടന്നത്. ഈ ഇടപെടൽ തുടർന്നുമുണ്ടാകും. തീരദേശ പ്രദേശങ്ങൾ, മലയോര മേഖലകൾ, സാംസ്‌കാരിക ഇടങ്ങൾ തുടങ്ങി ജില്ലയുടെ എല്ലാ തലങ്ങളിലും ഇടപെടൽ ഉണ്ടാകും. ഉദ്യോഗസ്ഥരുടെ കൂട്ടായ സഹകരണം മുന്നോട്ട് ഉണ്ടാകണമെന്നും ഹരിത വി. കുമാർ പറഞ്ഞു. രാവിലെ 10.30 ന് കളക്ടറേറ്റിൽ എത്തിയ ഹരിത വി. കുമാറിനെ എ.ഡി.എം റെജി പി. ജോസഫും ഉദ്യോഗസ്ഥരും ചേർന്ന് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മുൻ കളക്ടർ എസ്. ഷാനവാസ് സ്ഥാനം കൈമാറി. മകന് വൃക്ക സംബന്ധമായ അസുഖമാണെന്നും നിലവിലെ എ.പി.എൽ റേഷൻ കാർഡ് ബി.പി.എൽ കാർഡ് ആക്കി നൽകണമെന്നാവശ്യപ്പെട്ടുളള സോമൻ എന്നയാൾ നൽകിയ ആദ്യ അപേക്ഷ കളക്ടർ സ്വീകരിച്ചു. ജില്ലാ വികസന കമ്മിഷണർ അരുൺ കെ. വിജയൻ, അസി. കളക്ടർ സൂഫിയാൻ അഹമ്മദ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ ഐ. ജെ മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.
സ്ത്രീകളുടെയും കുട്ടികളുടെയും അശരണരുടെയും ജീവിതത്തിനും വികസനത്തിനും പ്രാധാന്യം നൽകും. സംസ്ഥാനത്ത് വനിതാ കളക്ടർമാർ കൂടുതലായി ചുമതലയേൽക്കുന്ന സമയത്ത് ആ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ഹൃദയവിശാലതതോടെ പെരുമാറുന്ന ജില്ലയാണ് തൃശൂർ. മുമ്പ് സബ്കളക്ടറായി ഒരു വർഷത്തോളം ഇവിടെയുണ്ടായിരുന്നു. തിരിച്ചു വരവ് ഏറെ സന്തോഷം പകരുന്നു.
ഹരിത വി കുമാർ
കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |