ന്യൂഡൽഹി: പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നടത്തി രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) ഒഫ് ഇന്ത്യയെ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യാൻ കേന്ദ്ര കാബിനറ്റിലെ സാമ്പത്തികകാര്യ സമിതിയുടെ (സി.സി.ഇ.എ) അനുമതി. നടപ്പു സാമ്പത്തിക വർഷം (2021-22) മാർച്ചിനകം തന്നെ ഐ.പി.ഒ നടത്തുകയാണ് കേന്ദ്ര ലക്ഷ്യം.
ഓഹരി വില്പനയ്ക്ക് മുന്നോടിയായി കമ്പനിയുടെ മൊത്തം മൂല്യനിർണയം, ഉത്‌പന്നങ്ങളുടെ പുനഃക്രമീകരണം, പെർഫോമൻസ് മെച്ചപ്പെടുത്തൽ തുടങ്ങിയ നടപടികളിലേക്ക് എൽ.ഐ.സി കടന്നിട്ടുണ്ട്. എസ്.ബി.ഐ കാപ്പിറ്റൽ മാർക്കറ്റ്സ്, ഡെലോയിറ്റ് എന്നിവയാണ് ഐ.പി.ഒയ്ക്ക് മുന്നോടിയായുള്ള നടപടികൾക്ക് കമ്പനിയെ ഉപദേശിക്കുന്നത്. എൽ.ഐ.സിയുടെ മൂല്യനിർണയത്തിന് മിലിമാൻ അഡ്വൈസേഴ്‌സിനെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) നിയമിച്ചിരുന്നു. ഭാവിയിലെ ലാഭസാദ്ധ്യതകൾ കൂടി വിലയിരുത്തിയുള്ള 'എംബഡഡ്" മൂല്യനിർണയമാണ് മിലിമാൻ നടത്തുക. 2020-21ലെ ബഡ്‌ജറ്റിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ എൽ.ഐ.സി ഓഹരി വില്പന പ്രഖ്യാപിച്ചത്.
പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റെ സ്വന്തമാണ്. ഓഹരി വിൽക്കുന്നതിന്റെ ഭാഗമായി എൽ.ഐ.സി ആക്ട് കേന്ദ്രം ഭേദഗതി ചെയ്‌തിരുന്നു. ഇതുപ്രകാരം 51 ശതമാനത്തിൽ കുറയാത്ത ഓഹരികൾ കേന്ദ്രം കൈവശം വയ്ക്കണം. അതായത്, 49 ശതമാനം ഓഹരികൾ കേന്ദ്രത്തിന് വിറ്റൊഴിയാം. അടുത്ത അഞ്ചുവർഷത്തേക്ക് കുറഞ്ഞത് 25 ശതമാനം ഓഹരികൾ വിറ്റഴിക്കാനും സാധിക്കും. എന്നാൽ, പത്ത് ശതമാനത്തിന് താഴെ ഓഹരികളാകും ഐ.പി.ഒയിലൂടെ വിറ്റഴിക്കുക.
ഇന്ത്യൻ ഇൻഷ്വറൻസ് വിപണിയുടെ 70 ശതമാനത്തിലേറെ വിഹിതവും എൽ.ഐ.സിക്ക് സ്വന്തമാണ്. എൽ.ഐ.സിയുടെ മൊത്തം മൂല്യം 2019-20ലെ കണക്കുപ്രകാരം 32 ലക്ഷം കോടി രൂപയാണ്. പൊതുമേഖലാ ഓഹരി വില്പനയിലൂടെ 1.75 ലക്ഷം കോടി രൂപയാണ് നടപ്പുവർഷം കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിൽ, മുന്തിയ പങ്കും പ്രതീക്ഷിക്കുന്നത് എൽ.ഐ.സിയുടെ ഐ.പി.ഒയിലൂടെയാണ്. ബി.പി.സി.എൽ., എയർ ഇന്ത്യ എന്നിവയാണ് വില്പന പട്ടികയിലുള്ള മറ്റ് ശ്രദ്ധേയ കമ്പനികൾ. രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |