തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ഓൺലൈനായി പരീക്ഷ നടത്തുന്നതിന്റെ സാദ്ധ്യത പരിശോധിക്കണമെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) സാങ്കേതിക സർവകലാശാലയോട് ആവശ്യപ്പെട്ടു. എന്നാൽ സ്വന്തമായി ഓൺലൈൻ പരീക്ഷാ സംവിധാനമില്ലെന്നും, നൂറ് സ്വാശ്രയ കോളേജുകളിൽ സർവകലാശാലയ്ക്ക് ഗൗരവതരമായ നിരീക്ഷണം അസാദ്ധ്യമായതിനാൽ ഓൺലൈൻ പരീക്ഷ അസാദ്ധ്യമാണെന്നും വാഴ്സിറ്റി എ.ഐ.സി.ടി.ഇയെ അറിയിച്ചു. കേരളത്തിലെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് എ.ഐ.സി.ടി.ഇയെ സമീപിച്ചത്.
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും നേരിട്ടാണ് പരീക്ഷ നടത്തുന്നതെന്ന് സാങ്കേതിക സർവകലാശാല എ.ഐ.സി.ടി.ഇയെ അറിയിച്ചു. 140 എൻജി. കോളേജുകളിലും പരീക്ഷാകേന്ദ്രം സജ്ജമാക്കുകയും കുട്ടികൾക്ക് വീടിനടുത്ത കോളേജിൽ പരീക്ഷാകേന്ദ്രം അനുവദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ദൂരയാത്ര വേണ്ടിവരില്ല. യാത്രാസൗകര്യങ്ങളില്ലാതെയും രോഗം ബാധിച്ചും പരീക്ഷയെഴുതാൻ കഴിയാത്തവർക്കായി ഒരവസരം കൂടി നൽകും. ഇത് വിദ്യാർത്ഥികളുടെ ആദ്യ റഗുലർ ചാൻസായി പരിഗണിക്കും. തമിഴ്നാട്ടിലെ അണ്ണാ, കർണാടകയിലെ വിശ്വേശരയ്യ സാങ്കേതിക സർവകലാശാലകളും ഓഫ് ലൈൻ പരീക്ഷയാണ് നടത്തുന്നത്.ജൂലായ് 9 മുതൽ തുടങ്ങിയ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ അറിയിച്ചു.
ആറാം സെമസ്റ്റർ പരീക്ഷ നീട്ടിയാൽ എൻജിനിയറിംഗ് കോഴ്സ് നാലു വർഷം കൊണ്ട് പൂർത്തിയാക്കാനാവില്ല. ഇത് കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കും. ഒന്ന്, മൂന്ന് സെമസ്റ്ററുകളുടെ ഏതാനും പരീക്ഷകൾ തുടങ്ങി. ഇനി പരീക്ഷാരീതി മാറ്റാനാവില്ലെന്നും സർവകലാശാല എ.ഐ.സി.ടി.ഇയെ അറിയിച്ചു. നേരത്തേ അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തിയിരുന്നു. കാമ്പസ് പ്ലേസ്മെന്റ് നേടിയവരുടെ ജോലി ഉറപ്പാക്കാനും ഉപരിപഠനത്തിന് അവസരമൊരുക്കാനുമായാണ് പരീക്ഷ ഓൺലൈനായി സമയത്ത് നടത്തിയത്. ആകെയുള്ള 180 ക്രെഡിറ്റിൽ പരമാവധി 12ക്രെഡിറ്റ് മാത്രമേ അവസാന സെമസ്റ്ററിലുള്ളൂ. മൊത്തം ഗ്രേഡിനെ ബാധിക്കില്ലെന്നതിനാലാണ് ഓൺലൈനായി പരീക്ഷ നടത്തിയത്. എന്നാൽ മറ്റ് സെമസ്റ്ററുകളിൽ 25 ക്രെഡിറ്റ് വരെയുണ്ടാവാം. സർവകലാശാലയുടെ നിരീക്ഷണം ഉറപ്പാക്കാനാവാതെ ഓൺലൈൻ പരീക്ഷ അസാദ്ധ്യമാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.
പഠിക്കാൻ സമയം നൽകാതെ സാങ്കേതിക സർവകലാശാലയുടെ പരീക്ഷ
തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകളിൽ മാത്രം ആശ്രയിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കാനായി രണ്ടാഴ്ച പോലും നൽകാതെ സാങ്കേതിക സർവകലാശാല ആറാം സെമസ്റ്റർ പരീക്ഷ പ്രഖ്യാപിച്ചെന്ന് വിദ്യാർത്ഥികളുടെ പരാതി. ആഗസ്റ്റ് രണ്ടിനാണ് ഓഫ്ലൈനായി പരീക്ഷ ആരംഭിക്കുന്നത്. മിക്ക എൻജിനിയറിംഗ് കോളേജുകളിലും ഓൺലൈൻ ക്ലാസുകൾ പൂർത്തിയായിട്ടില്ല. കോംപ്രിഹെൻസീവ് പരീക്ഷകളും ലാബ് പരീക്ഷകളും ഇതിനുമുമ്പ് തീർക്കണം. ഇതിനിടയിൽ തിയറി പരീക്ഷയ്ക്ക് പഠിക്കാൻ സമയം ലഭിക്കില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഭൂരിഭാഗവും വിദ്യാർത്ഥികൾക്കും വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. പൊതുഗതാഗതം പൂർണമായി തുടങ്ങാത്തതും അന്യസംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ കാരണം യാത്രാസൗകര്യം ഇല്ലാത്തതിനാലും വിദ്യാർത്ഥികൾ സമ്മർദ്ദത്തിലാണ്. അശാസ്ത്രീയമായ ഈ തീരുമാനം മാറ്രാൻ സർക്കാർ നിർദ്ദേശിക്കണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. അവസാന സെമസ്റ്റർ എൻജിനിയറിംഗ് പരീക്ഷ സാങ്കേതിക സർവകലാശാല ഓൺലൈനായാണ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |