തിരുവനന്തപുരം: മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനും നിർമ്മാണശാലകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും സംസ്ഥാനത്ത് ആയുർവേദത്തിന് മാത്രമായി ഡ്രഗ്സ് കൺട്രോളറെ നിയമിക്കും. ഇതിനുള്ള യോഗ്യതയുൾപ്പെടെ നിശ്ചയിച്ചുള്ള സർക്കാർ വിജ്ഞാപനം ഉടനിറങ്ങും. ആയുർവേദ മെഡിസിൻ മാന്യുഫാക്ച്ചേഴ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ 2020 നവംബറർ 30ന് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്.
കേന്ദ്ര നിർദ്ദേശപ്രകാരം ആയുർവേദമുൾപ്പെടുന്ന വിഭാഗങ്ങൾക്ക് സംസ്ഥാനത്ത് ആയുഷ് വകുപ്പ് രൂപീകരിച്ചിരുന്നു. എന്നാൽ ആയുർവേദ മരുന്നുമായി ബന്ധപ്പട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല അലോപതി ഡ്രഗ്സ് കൺട്രോളർക്ക് കീഴിലുള്ള ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർക്കാണ്. അലോപതിക്ക് കീഴിലായതിനാൽ പരിമിതമായ അധികാരം മാത്രമാണ് ഡെപ്യൂട്ടി കൺട്രോളർക്കുള്ളത്. ഇതേത്തുടർന്നാണ് മരുന്ന് നിർമ്മാതാക്കളുടെ നിവേദനം അടിയന്തരപ്രാധാന്യത്തോടെ ആരോഗ്യമന്ത്രി മുഖാന്തരം ആയുഷ് സെക്രട്ടറിക്ക് കൈമാറിയത്. തുടർന്ന് വിഷയത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആയുർവേദത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറെ ചുമതലപ്പെടുത്തി. തുടർന്ന് ഡ്രഗ്സ് കൺട്രോളറെ ഉടൻ നിയമിച്ച് ആയുർവേദ മരുന്ന് വ്യവസായത്തിന് സ്വതന്ത്ര അധികാരം ലഭ്യമാക്കണമെന്ന റിപ്പോർട്ട് ഫെബ്രുവരി 25ന് ഡെപ്യൂട്ടി കൺട്രോളർ ആയുഷ് സെക്രട്ടറിക്ക് നൽകിയിരുന്നു. മേഖലയിൽ നിലനിൽക്കുന്ന തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാൻ ഡ്രഗ്സ് കൺട്രോളറുടെ നേതൃത്വത്തിൽ സ്വതന്ത്രമായ അധികാരം വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ആയുർവേദമരുന്ന് വിദേശ കയറ്റുമതിയിൽ നിന്ന് കേരളത്തിന് വർഷം 5000 കോടി രൂപയാണ് ലഭിക്കുന്നത്. അയൽ സംസ്ഥാനങ്ങളിലെല്ലാം ആയുർവേദത്തിനായി പ്രത്യേകം ഡ്രഗ്‌സ് കൺട്രോളർമാരുണ്ട്.
മരുന്ന് നിർമ്മാണശാലകൾ
ആയുർവേദം- 758
സിദ്ധ- 4
യുനാനി- 4
വില്പനശാല- 25,000
(പ്രതിവർഷം)
'നടപടി പൂർത്തിയാക്കി സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി ആയുർവേദ ഡ്രഗ്സ് കൺട്രോളറുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ".
- ഡോ. ഡി. രാമനാഥൻ,
സെക്രട്ടറി,
ആയുർവേദ മെഡിസിൻ മാന്യുഫാക്ച്ചേഴ്സ്
ഓർഗനൈസേഷൻ ഒഫ് ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |