കൊച്ചി: രാജ്യാന്തര വിപണിയിൽ 30 കോടി രൂപയിലധികം വിലമതിക്കുന്ന 4.64 കിലോ ഹെറോയിനുമായി ടാൻസാനിയ സ്വദേശി അഷ്‌റഫ് എംടോറ സാഫി (32) നെടുമ്പാശേരി വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസിന്റെ പിടിയിലായി. അഫ്ഗാൻ ഹെറോയിനുമായി ടാൻസാനിയയിൽ നിന്ന് ദുബായിലെത്തിയശേഷം എമിറേറ്റ്‌സ് ഇ.കെ 532 വിമാനത്തിലാണ് ഇന്നലെ പുലർച്ചെ കൊച്ചിയിൽ ഇറങ്ങിയത്. ട്രോളി ബാഗിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കൊച്ചിയിൽ നിന്ന് ട്രെയിനിൽ ഡൽഹിക്ക് കടക്കാനായിരുന്നു പദ്ധതി.അവിടെ മയക്കുമരുന്ന് മാഫിയയ്ക്ക് കൈമാറുകയായിരുന്നു ലക്ഷ്യം. മെഡിക്കൽ വിസയുടെ മറവിലായിരുന്നു യാത്ര. അഫ്ഗാൻ ഹെറോയിൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്ന ആഫ്രിക്കൻ മാഫിയയുടെ കാരിയറാണ് ഇയാൾ.
ഡി.ആർ.ഐ കൊച്ചി, ബംഗളൂരു യൂണിറ്റുകളിലെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. ജൂൺ 20ന് 20 കോടി രൂപയുടെ 2.9 കിലോ ഹെറോയിനുമായി സിംബാബ്‌വേ സ്വദേശിനി ഷാരോൺ ചിക്ക വാസയെ വിമാനത്താവളത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയിരുന്നു.ഇയാളും കാരിയർ ആയിരുന്നു. അന്ന് ഡൽഹിയിലേക്ക് കടന്നുകളഞ്ഞ രണ്ടുപേരെ പിടികൂടാൻ അന്വേഷണം തുടരുകയാണ്.
ഈ മാസം 10ന് 354 കിലോ ഹെറോയിനുമായി നാല് പേർ ഡൽഹിയിലും അഞ്ചിന് 283 കിലോഗ്രാം ഹെറോയിനുമായി മൂന്ന് പേർ മുംബയിലും അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |