പനി ബാധിച്ചെത്തുന്നവർക്ക് സിക്കയില്ലെന്ന് ഉറപ്പാക്കും
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 73 വയസുകാരിയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം19 ആയി. അതേസമയം, സംസ്ഥാനത്ത് സിക്ക രോഗബാധയുടെ സാഹചര്യം ആശങ്കാജനകമല്ല. കഴിഞ്ഞ ദിവസം എൻ.ഐ.വി ആലപ്പുഴയിൽ അയച്ച അഞ്ച് സാമ്പിളുകൾ കൂടി നെഗറ്റീവായി. നിലവിൽ സിക്ക ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പനിബാധിച്ച് എത്തുന്നവരിൽ പ്രത്യേക നിരീക്ഷണം വേണമെന്നും സിക്കയുടെ ലക്ഷണങ്ങൾ ഏതെങ്കിലും ഒന്ന് കണ്ടെത്തിയാൽ പരിശോധന നടത്തി വൈറസ് ബാധയല്ലെന്ന് ഉറപ്പാക്കമെന്നും കേരളത്തിലെത്തിയ കേന്ദ്രസംഘം ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.
സിക്ക: കേന്ദ്രസംഘം ചർച്ച നടത്തി
തിരുവനന്തപുരം: സിക്ക രോഗബാധയുടെ സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്നലെ ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തി അധികൃതരുമായി ചർച്ചനടത്തി. പബ്ലിക്ക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് വിഭാഗം റീജിയണൽ ഡയറക്ടർ റുചി ജെയിന്റെ നേതൃത്വത്തുലുള്ള സംഘം ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജുവുമായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനുവുമായും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് തുടരുന്ന സംഘം സിക്ക പരിശോധനാ ലാബുകളായ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, ആലപ്പുഴ എന്നിവിടങ്ങളിലെത്തും.
ആശുപത്രി പരിസരം കൊതുക് കേന്ദ്രം
തലസ്ഥാനത്ത് ആരോഗ്യപ്രവർത്തകരിൽ കൂട്ടത്തോടെ സിക്ക കണ്ടെത്തിയ സ്വകാര്യ ആശുപത്രിയുടെ പരിസരം കൊതുകിന്റെ ഉറവിടമാണെന്ന് കേന്ദ്രസംഘം ആരോഗ്യവകുപ്പിനെ അറിയിച്ചു. ഇന്നലെ പരിശോധനയ്ക്കെത്തിയ സംഘം നഗരമദ്ധ്യത്തിലുള്ള ആശുപത്രിയ്ക്ക് സമീപം പൂട്ടിക്കിടക്കുന്ന ഫ്ലാറ്റിന്റെ പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നതായി കണ്ടെത്തി. ഇവിടെ നിന്ന് കൊതുകിന്റെ ലാർവ ശേഖരിക്കുകയും ചെയ്തു. കൂടാതെ രോഗബാധിത പ്രദേശങ്ങൾക്ക് സമീപത്തെ ചില നിർമ്മാണകേന്ദ്രങ്ങളിൽ വെള്ളക്കെട്ടും കൊതുകുകളുടെ സാന്നിദ്ധ്യവും കണ്ടെത്തിയതിൽ സംഘം ആശങ്ക അറിയിച്ചു.
പരിഭ്രാന്തിവേണ്ട : ഡി.എം.ഒ
കൊതുക് നിർമ്മാർജ്ജനം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡി.എം.ഒ ഡോ. ഷിനു അറിയിച്ചു. ഉറവിട നശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. നിലവിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം തൃപ്തി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |