കൊച്ചി: കാക്കനാട് അന്താരാഷ്‌ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന എക്‌സിബിഷൻ കം ട്രേഡ് സെന്റർ രണ്ടുവർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. നിർമ്മാണ സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ കൺവെൻഷൻ സെന്ററുമുണ്ട്. വ്യവസായ വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നാണിത്. കേരളത്തിലെ എം.എസ്.എം.ഇകൾക്കും മറ്റ് വ്യവസായങ്ങൾക്കും പരമ്പരാഗത മേഖലയ്ക്കും കാർഷികമേഖലയ്ക്കും പുത്തനുണർവേകാൻ സെന്ററിന് കഴിയുമെന്നാണ് പ്രതീക്ഷ.
15 ഏക്കറിലാണ് ട്രേഡ് സെന്റർ. 30 കോടി രൂപയാണ് ചെലവ്. നിർമ്മാണം ഉടൻ ആരംഭിക്കും. കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉൾപ്പെടുത്തി പ്രദർശനവും വിപണനമേളയും സംഘടിപ്പിക്കുന്നതിന് വാർഷിക കലണ്ടർ തയ്യാറാക്കാനാവും. ദേശീയ, അന്തർദേശീയതല ശ്രദ്ധ നേടാനും ഉത്പന്നങ്ങൾക്ക് വിശാലമായ വിപണി കണ്ടെത്താനും സാധിക്കും. ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ന്യൂഡൽഹിയിലെ പ്രദർശന വിപണന കേന്ദ്രത്തിന്റെ മാതൃകയിലാവും കൊച്ചി സെന്ററും. റീട്ടെയിൽ വ്യാപാരികളെക്കൂടി വാണിജ്യ മിഷന്റെ പരിധിയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
അഗ്രികൾച്ചർ പ്രൊഡ്യൂസ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് ഏജൻസിയുമായി ചേർന്ന് കാർഷിക ഉത്പന്നങ്ങളുടെയും മറൈൻ പ്രോഡക്ട്‌സ് എക്‌സ്‌പോർട്ടേഴ്‌സ് ഡെവലപ്‌മെന്റ് ഏജൻസിയുമായി ചേർന്ന് സമുദ്രോത്പന്നങ്ങളുടെയും കയറ്റുമതി പ്രോത്‌സാഹിപ്പിക്കും. കിൻഫ്ര മാനേജിംഗ് ഡയറക്‌ടർ സന്തോഷ് കോശി തോമസ്, സെൻട്രൽ സോണൽ ഹെഡ് ടി.ബി. അമ്പിളി, കെ.ഇ.ബി.ഐ.പി. സി.ഇ.ഒ നികാന്ത് എന്നിവരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |