തിരുവനന്തപുരം: ഈ മാസം 23ന് ടോക്കിയോയിൽ ആരംഭിക്കുന്ന ഒളിമ്പിക്സ് മത്സരങ്ങൾ കാണുന്നതിനും താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക് പോകുവാൻ തീരുമാനിച്ചിരിക്കുകയാണ്. സന്ദർശനത്തിന്റെ മുഴുവൻ ചിലവും മന്ത്രി തന്നെ വഹിക്കുമെന്ന് തിങ്കളാഴ്ച ഇറങ്ങിയ പത്രകുറിപ്പിൽ സർക്കാർ വിശദീകരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായിട്ടാണ് മന്ത്രി ഒളിമ്പിക്സിന് പോകുന്നതെന്നും പത്രകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഈ പത്രകുറിപ്പ് ഇറങ്ങുന്നതിനും ഒരാഴ്ച മുമ്പ് തന്നെ ഒളിമ്പിക് മത്സരങ്ങൾക്ക് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനം സംഘാടകർ എടുത്തിരുന്നു. അതിനും മാസങ്ങൾക്കു മുമ്പ് തന്നെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്കോ അവരെ അനുഗമിക്കുന്നവർക്കോ അല്ലാതെ മറ്റാർക്കും തന്നെ സ്റ്റേഡിയത്തിലേക്കോ ഒളിമ്പിക് വിലേജിലേക്കോ പ്രവേശനം നൽകേണ്ടെന്ന് ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചിരുന്നു. കായികമന്ത്രി ഇന്ത്യയുടെ ഒളിമ്പിക് സംഘത്തിൽ അംഗമല്ലാത്തതിനാൽ എന്തിന് ഒളിമ്പിക്സിന് പോകുന്നു എന്ന ചോദ്യം അപ്പോൾ ബാക്കിയാകുന്നു.
കാര്യങ്ങൾ വേണ്ടത്ര പഠിക്കാതെയാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്ന് വ്യക്തം. 23 ദിവസത്തേക്കാണ് മന്ത്രിയുടെ ജപ്പാൻ സന്ദര്‍ശനം. ഈ മാസം 21ന് ജപ്പാനിലേക്ക് പോകാന്‍ മന്ത്രി കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 12 വരെയാണ് അനുമതി തേടിയിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാറില്‍ ആദ്യമായാണ് ഒരു മന്ത്രി ഔദ്യോഗിക വിദേശ യാത്ര നടത്തുന്നത്.
ഒളിമ്പിക്സ് നടക്കുന്ന ടോക്കിയോയിൽ കൊവിഡ് രോഗത്തിന്റെ തീവ്രത വളരെ കൂടിയതിനാലാണ് അധികൃതർ ഇത്തവണ കാണികൾ വെണ്ടെന്ന തീരുമാനം എടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ടോക്കിയോ ഒളിമ്പിക്സിന്റെ പ്രസിഡന്റ് സീക്കോ ഹഷിമോട്ടോ ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. എന്നാൽ ടോക്കിയോയ്ക്ക് പുറത്ത് നടക്കുന്ന മാരത്തോൺ പോലുള്ള ചില മത്സരങ്ങളിൽ കാണികളെ ചിലപ്പോൾ പങ്കെടുപ്പിച്ചേക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിലും പക്ഷേ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കാണികൾക്ക് വിലക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |