പാലക്കാട്: കൊവിഡ് മൂലം ജോലികൾ ഇരട്ടിയായതോടെ വിശ്രമമില്ലാതെ നട്ടംതിരിയുകയാണ് ആശാ വർക്കർമാർ. നിലവിൽ മറ്റ് ജോലികൾ മാറ്റി വച്ച് മുഴുവൻ സമയവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നത്.
ജില്ലയിൽ ആകെ 2500 ആശ വർക്കർമാരാണുള്ളത്. ഓരോ പഞ്ചായത്തിലും ആയിരം പേർക്ക് ഒരു ആശാ വർക്കർ എന്നതാണ് കണക്ക്. 2009ൽ ആണ് സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ ആശാ പ്രവർത്തകരെ നിയോഗിക്കുന്നത്.
ജോലികൾ ഇരട്ടിയായെങ്കിലും ലഭിക്കുന്ന കൂലി പ്രതിദിനം 200 രൂപ മാത്രമാണ്. കൊവിഡ് ജോലികൾക്കു പുറമെ മഴക്കാലമായതിനാൽ വീടുകൾ തോറും കയറിയിറങ്ങി കിണർ ക്ലോറിനേഷൻ, പരിസര ശുചീകരണം എന്ന ഉറപ്പുവരുത്തണം.
സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവരാണ് ഭൂരിഭാഗം പേരും. അതിനാൽ മഴയും വെയിലും നോക്കാതെ നടന്ന് വീടുകളിലെത്തി വേണം സേവനങ്ങൾ ചെയ്യാൻ. എന്നാൽ ഇന്ധന വില വർദ്ധനവ് മൂലം വാഹനങ്ങൾ ഉള്ളവരും ദുരിതത്തിലാണ്.
ഇപ്പോൾ ലഭിക്കുന്ന കൂലി കൊണ്ട് പെട്രോൾ അടിക്കാൻ പോലും കഴിയുന്നില്ലെന്നാണ് പരാതി. പുതിയ സാഹചര്യത്തിൽ ചെലവിന് അനുസൃതമായി വേതന വർധനവ് ലഭിക്കണമെന്നാണ് ആവശ്യം.
.കൊവിഡ് പ്രതിരോധ മരുന്ന് വിതരണം.
.രോഗികളെ ആശുപത്രിയിലേക്ക് മാറ്റൽ.
.വാക്‌സിനേഷന് സഹായിക്കൽ.
.വീടുകളിലെത്തി വാക്‌സിനേഷന്‍ രജിസ്‌ട്രേഷൻ ചെയ്യൽ.
.കൊവിഡ് രോഗികളായവരെ സന്ദർശിച്ച് അവർക്ക് ആവശ്യമായ സഹായം ചെയ്യൽ.
.രോഗികളുടെ രോഗമുക്തി വരെയുള്ള കാര്യങ്ങൾ അന്വേഷിക്കൽ.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജോലിഭാരം ഇരട്ടിയായി. രാവിലെ മുതൽ രാത്രി വൈകിയും പണികൾ ചെയ്തു തീർക്കാൻ ഉണ്ടാകും. പലപ്പോഴും വീട്ടുജോലികൾ പോലും ചെയ്യാൻ സമയം കിട്ടാറില്ല.
- മഞ്ജുഷ, ആശ വർക്കർ, കുടുംബ ആരോഗ്യകേന്ദ്രം, കുനിശ്ശേരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |