കോട്ടയം: കിറ്റ് നൽകി സർക്കാർ നേട്ടം കൊയ്തപ്പോൾ പത്ത് മാസമായി കമ്മിഷൻ കിട്ടാതെ വലയുകയാണ് റേഷൻ കടക്കാർ. ഓണത്തിനുള്ള റേഷൻ കിറ്റ് വിതരണത്തിന് തയാറെടുക്കുമ്പോഴും കമ്മിഷൻ ഇനത്തിൽ കോടികൾ ജില്ലയിൽ വിതരണം ചെയ്യാനുണ്ട്. 12 മാസം കിറ്റ് വിതരണം ചെയ്തതിൽ രണ്ട് മാസത്തെ തുക മാത്രമാണ് വിതരണം ചെയ്തത്. 2020 ഏപ്രിലിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. കിറ്റ് ഒന്നിന് കമ്മീഷനായി 15 രൂപ വ്യാപാരികൾ ആവശ്യപ്പെട്ടപ്പോൾ ഏഴ് രൂപ ആയിരുന്നു ആദ്യം നൽകിയത്. പിന്നീട് അഞ്ച് രൂപയായി കുറച്ചു. പത്ത് മാസമായി കമ്മീഷനെ പറ്റി സർക്കാർ മിണ്ടുന്നേയില്ലെന്നാണ് വ്യാപാരികളുടെ പരാതി. കൊവിഡ് പ്രതിസന്ധിക്കാലത്ത് കിറ്റ് റേഷൻ കടക്കാർക്ക് മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കിയത്. നിരന്തരമായുള്ള കാർഡ് ഉടമകളുടെ ചോദ്യത്തിന് മറുപടി നൽകിയതിനൊപ്പം ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് സൂക്ഷിക്കാൻ പലരും പ്രത്യേകം കടമുറികൾ വാടകയ്ക്ക് എടുക്കേണ്ടിയുംവന്നു. വാടക തുകപോലും ഇപ്പോൾ കൈയിൽ നിന്ന് നൽകേണ്ട അവസ്ഥയിലാണ്. വലിയൊരു തുക വ്യാപാരികൾക്കു ചെലവാകുന്നുണ്ട്. അടുത്തമാസം ആദ്യം മുതൽ ഓണക്കിറ്റ് വിതരണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങും. ഇതിനിടെ പ്രധാനമന്ത്രി ഗരീബി കല്യാൺ യോജന പ്രകാരമുള്ള അരി റേഷൻ കടകളിൽ എത്തിക്കാൻ വൈകുന്നെന്ന പരാതിയുമുണ്ട്. പതിവായി 15-ാം തീയതി കഴിഞ്ഞാണ് അരി എത്തിക്കാറുള്ളതെന്നും ഇതു നേരത്തേയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
ജില്ലയിൽ ആകെ കടകൾ 997
നൽകാനുള്ളത് 3.30 കോടി
'' റേഷൻ വ്യാപാരികളും കൊവിഡ് പ്രതിസന്ധിയിലാണ്. കമ്മിഷൻ പണം ഒരുമിച്ച് നൽകിയാൽ വ്യാപാരികൾക്ക് ആശ്വാസമാണ്. ഓണത്തിന് മുൻപേ പണം നൽകണം'',
സംസ്ഥാന സെക്രട്ടറി , ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |