തൃശൂർ: ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും കൊവിഡ് വാക്‌സിനേഷൻ നൽകുന്ന 'മാതൃകവചം' കാമ്പയിൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ നടക്കുമെന്ന് ഡി.എം.ഒ ഡോ. കെ.ജെ റീന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ നിലവിൽ 19,208 ഗർഭിണികളാണ് ആർ.സി.എച്ച് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാക‌്‌സിനേഷൻ ലഭിക്കാൻ കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാൻ അറിയാത്ത ഗർഭിണികൾ ആധാർ കാർഡുമായി എത്തിയാലും വാക്‌സിനേഷൻ നൽകും.
വീടിനടുത്തുള്ള സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ മറ്റുള്ളവർക്ക് വാക്‌സിനേഷൻ ഉണ്ടാകില്ല. സമ്മതപത്രം നൽകിയ ശേഷമാണ് ഗർഭിണികൾക്ക് വാക്‌സിനേഷൻ നൽകുക. കൊവിഷീൽഡ്, കൊവാക്‌സിൻ എന്നീ വാക്‌സിനുകൾ ഗർഭിണികൾക്ക് ഇഷ്ടാനുസരണം സ്വീകരിക്കാം. ജില്ലയിലെ 117 സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമാണ് വാക്‌സിനേഷൻ സൗകര്യമുളളത്. ഗർഭകാല പരിചരണത്തിനായി സ്വകാര്യ ആശുപത്രികളെ സമീപിച്ചിട്ടുള്ളവർക്കും സർക്കാർ ആശുപത്രികളിൽ നിന്നും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വാക്‌സിൻ സ്വീകരിക്കാം.
വാക്‌സിനേഷന്റെ ജില്ലാ തല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ തൃശൂർ ജനറൽ ആശുപത്രിയിൽ നടക്കും. കാമ്പയിൻ വിജയകരമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുകൾ അവർ ചികിത്സ നടത്തുന്ന ഗർഭിണികളോട് വാക്‌സിനേഷൻ എടുക്കാനായി ബോധവത്കരണവും നിർദേശങ്ങളും നൽകിയതായും ഡി.എം.ഒ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.വി സതീശൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി.കെ ജയന്തി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |