കാസർകോട്: കാലവർഷം തുടങ്ങിയാൽ ജില്ലയിലെ തീരദേശ ജനതയുടെ നെഞ്ചിൽ തീയാണ്. ഓരോ മഴക്കാലത്തും കലിതുള്ളിയെത്തുന്ന കടൽ തീരദേശ ജനതയ്ക്ക് നൽകുന്നത് തോരാകണ്ണീർ മാത്രം.
കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഇതുതന്നെയാണ് സ്ഥിതി. സമഗ്രമായ പദ്ധതികളും പുനരധിവാസവുമൊക്കെ പറഞ്ഞു കേൾക്കുമെങ്കിലും എല്ലാം കടലാസിലും വാക്കിലുമൊതുങ്ങുന്നു. വർഷാവർഷം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിമാരും പ്രദേശത്ത് സന്ദർശനം നടത്തി ആശ്വാസവാക്കുകൾ ചൊരിഞ്ഞ് വാഗ്ദാനങ്ങൾ നൽകി മടങ്ങും. പിന്നീട് അവരെ കാണണമെങ്കിൽ അടുത്ത കടലാക്രമണ സമയം എത്തണമെന്ന് അനുഭവസ്ഥർ പറയുന്നു.
ഒരു പതിറ്റാണ്ടിന്റെ കഥ മാത്രമെടുത്താൽ മഞ്ചേശ്വരം മുതൽ കാസർകോട് വരെ വീടുകൾ കടലെടുത്തവരുടെ കണക്കുകളേറെയാണ്. ഒപ്പം ഭാഗീകമായി തകർന്നവയും. വർഷങ്ങളായി തീരദേശത്ത് താമസിക്കുന്ന പല കുടുംബങ്ങൾക്കും ഒരുതരി മണ്ണുപോലും ബാക്കിയില്ലാത്ത വിധമാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം തിരമാലകൾ വിഴുങ്ങുന്നത് നിസ്സഹായരായി നോക്കി നിൽക്കാനെ ഇവർക്ക് കഴിയുന്നുള്ളൂ.
ജില്ലയിലെ 85 കിലോമീറ്റർ കടൽതീരത്ത് 50 കിലോമീറ്ററും രൂക്ഷമായ കടലാക്രമണ പ്രദേശങ്ങളാണ്.
വ്യാപക നാശനഷ്ടങ്ങളുണ്ടാകുന്നതിൽ ഭൂരിഭാഗവും നിർദ്ധന മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്. കടലേറ്റം തടയാൻ ശാസ്ത്രീയമായ രീതിയിൽ കടൽഭിത്തി നിർമിക്കണമെന്ന ആവശ്യം അധികൃതർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. ചുരുക്കം ചില സ്ഥലങ്ങളിൽ പേരിന് കടലിൽ കല്ലുകൊണ്ടിട്ടതല്ലാതെ കാര്യമായ പ്രയോജനം തീരവാസികൾക്ക് കിട്ടിയതുമില്ല. ചെറിയ കരിങ്കല്ലുകളൊക്കെ കടലെടുത്ത് പോകുകയും ചെയ്തു.
കടലെടുത്തത് 200 മീറ്റർ വരെ
തീരദേശത്തെ ഭൂവിസ്തൃതിയിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. കടൽ കരയെടുത്തുകൊണ്ടിരിക്കുന്നു. ഇതിനകം 100 മുതൽ 200 മീറ്റർ വരെ കര കടലെടുത്തിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും കടലേറ്റം രൂക്ഷമാണ്. 2017ൽ ജില്ലയിൽ വന്ന നിയമസഭാസമിതി പോലും രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന പ്രധാന തീരപ്രദേശങ്ങൾ സന്ദർശിക്കാതെയാണ് മടങ്ങിയത്. അതുകൊണ്ടുതന്നെ കാര്യമായ പദ്ധതികളൊന്നും ജില്ലയ്ക്ക് കിട്ടിയതുമില്ല. ഈ വർഷം കടൽക്ഷോഭം തടയാൻ അടിയന്തര നടപടിയുടെ ഭാഗമായി 9 ജില്ലകൾക്കായി 10 കോടി രൂപ അനുവദിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. ഇതിൽ ജില്ലയ്ക്ക് കിട്ടുന്ന ഒരു കോടി രൂപ കൊണ്ട് സംരക്ഷണ പദ്ധതികൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് തീരദേശവാസികൾ പറയുന്നു.
കടലേറ്റം രൂക്ഷം ഇവിടെ
ഉപ്പള, മുസോടി, ഷിറിയ, കുമ്പള, കോയിപ്പാടി, മൊഗ്രാൽ നാങ്കി, കൊപ്പളം, കാസർകോട്, ചേരങ്കൈ, നെല്ലിക്കുന്ന്, ബല്ലാകടപ്പുറം, കസബ എന്നിവിടങ്ങളിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |