തിരുവനന്തപുരം: സ്ത്രീസുരക്ഷിത കേരളത്തിനും സ്ത്രീധന നിരോധനത്തിനും വേണ്ടി ഇന്ന് ഗാന്ധിയൻ സംഘടനകൾ നടത്തുന്ന ഉപവാസത്തിൽ ഭരണത്തലവനായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചാവിഷയമായി.
രാവിലെ എട്ട് മണിമുതൽ രാജ്ഭവനിലാണ് ഉപവാസം. തൈക്കാട് ഗാന്ധി ഭവനിൽ ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉപവാസ സമരത്തിൽ വൈകിട്ട് 4.30 മുതൽ നേരിട്ട് പങ്കെടുക്കുകയും ചെയ്യും. ആറു മണിക്ക് സമാപനം കുറിക്കുന്നതും ഗവർണറാണ്. ജില്ലകളിൽ നടക്കുന്ന ഉപവാസത്തിൽ പാറശാല മുതൽ മഞ്ചേശ്വരം വരെയുള്ള ഗാന്ധിമാർഗ്ഗി സംഘടനകൾ പങ്കാളികളാണ്.
സംസ്ഥാന ഭരണത്തലവനായ ഗവർണർ നേരിട്ട് സമരപരിപാടിയിൽ പങ്കെടുക്കുന്നത് അപൂർവ സംഭവമാണ്. കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന തരത്തിലുള്ള രാജ്യവ്യാപകമായ ചർച്ചയ്ക്ക് വഴിവയ്ക്കുമെന്ന വാദഗതി ഉയർന്നതോടെ, സംസ്ഥാന സർക്കാരിന്റെ സ്ത്രീപക്ഷ കേരളം പ്രചാരണത്തിന് പിന്തുണയുമായി ഗവർണർ ഇന്നലെ വീഡിയോ സന്ദേശം പുറത്തിറക്കി. സാക്ഷരതയിലും ഉയർന്ന ജീവിതനിലവാരത്തിലും മുൻപന്തിയിലെത്തി അസൂയാവഹമായ നേട്ടം കൈവരിച്ച കേരളത്തിൽ സ്ത്രീധനപീഡനം പെരുകുന്നത് നാണക്കേടാണെന്നും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അരുതെന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഏറ്റെടുക്കണമെന്നും സന്ദേശത്തിൽ ഗവർണർ അഭ്യർത്ഥിക്കുന്നുണ്ട്. സ്ത്രീധനം നമുക്ക് വേണ്ടേ വേണ്ട എന്ന് മലയാളത്തിൽ ആഹ്വാനം ചെയ്താണ് സന്ദേശം അവസാനിപ്പിക്കുന്നത്.
ഉപവാസം സർക്കാരിനെതിരാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
സ്ത്രീധനം എന്ന സാമൂഹ്യദുരന്തം അവസാനിപ്പിക്കുകയെന്ന പൊതുലക്ഷ്യത്തിനു വേണ്ടിയാണെന്ന് വിശദീകരിക്കുകയും ചെയ്തു.
ഭരണഘടന പറയുന്നത്
അനുച്ഛേദം 154 പ്രകാരം സംസ്ഥാനത്തിന്റെ നിർവഹണാധികാരം ഗവർണറിൽ നിക്ഷിപ്തം.
അനുച്ഛേദം 163 പ്രകാരം ഗവർണർക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകാനാണ് മുഖ്യമന്ത്രി തലവനായ മന്ത്രിസഭ.
അനുച്ഛേദം 166 പ്രകാരം എല്ലാ ഭരണനിർവഹണ ഉത്തരവുകളും ഗവർണറുടെ നാമത്തിലായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |