ഗുവാഹത്തി: ക്ഷേത്രങ്ങൾ, സത്രങ്ങൾ, ബീഫ് ഭക്ഷിക്കാത്ത സമുദായങ്ങൾ താമസിക്കുന്നിടങ്ങൾ എന്നിവയുടെ അഞ്ചു കിലോമീറ്റർ പരിധിക്കുള്ളിലും ഹിന്ദു, ജൈന, സിക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും വിൽക്കുന്നതും നിരോധിച്ചുകൊണ്ടുള്ള പുതിയ കന്നുകാലി സംരക്ഷണ ബിൽ അസാം നിയമസഭയിൽ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അവതരിപ്പിച്ചു.
അസാം കാറ്റിൽ പ്രിസർവേഷൻ ബിൽ 2021 എന്ന പേരിട്ട ബില്ലിൽ 'കന്നുകാലികളുടെ കശാപ്പ്, ഉപഭോഗം, അനധികൃത കടത്ത്' എന്നിവ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ശർമ പറഞ്ഞു. 1950 ലെ കന്നുകാലി സംരക്ഷണ നിയമത്തിന് പകരമാണിത്.
നിയമം പ്രാബല്യത്തിലായാൽ അസാമിലെ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് കന്നുകാലികളെ രേഖകളില്ലാതെ കൊണ്ടുപോകുന്നത് കുറ്റകരമാകും. അതേസമയം ചില മതപരമായ അവസരങ്ങളിൽ ഇളവ് അനുവദിച്ചേക്കാം.
ഈ നിയമങ്ങൾ ലംഘിക്കുന്നത് ജാമ്യമില്ലാക്കുറ്റമാണെന്നും നിയമം ലംഘിച്ചെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷംവരെ പിഴയും ഈടാക്കും. അല്ലെങ്കിൽ അത് രണ്ടും അനുഭവിക്കേണ്ടിവരുമെന്നും ബില്ലിൽ പറയുന്നു. ഒരുതവണ ശിക്ഷിക്കപ്പെട്ടയാൾ സമാനമായ കുറ്റത്തിന് വീണ്ടും പിടിക്കപ്പെട്ടാൽ ശിക്ഷ ഇരട്ടിയാകും.
ഒരു പ്രത്യേക പ്രദേശത്തെ രജിസ്റ്റർ ചെയ്ത വെറ്ററിനറി ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് നേടിയിട്ടില്ലെങ്കിൽ ഒരു വ്യക്തിയെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിൽ നിന്ന് വിലക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
കശാപ്പ് ചെയ്യപ്പെടുന്നത് പശുവല്ലെന്നും 14 വയസിന് മുകളിലുള്ളതാണെന്നും ഉറപ്പ് വരുത്തിയ ശേഷമേ വെറ്ററിനറി ഓഫീസർ സർട്ടിഫിക്കറ്റ് നൽകൂ. അംഗീകൃതവും ലൈസൻസുള്ളതുമായ അറവുശാലകളെ മാത്രമേ കശാപ്പിന് അനുവദിക്കുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |