വടകര: കൊവിഡ് നിയന്ത്രണത്തിൽ അടച്ചിട്ട കച്ചവട സ്ഥാപനങ്ങളിൽ എലികളുടെ വിളയാട്ടം. വില്പനക്കായി സംഭരിച്ച ഉത്പന്നങ്ങൾ ഒന്നൊഴിയാതെ നശിപ്പിച്ചതോടെ നഷ്ടംകണ്ട് സങ്കടം പറയുകയാണ് വ്യാപാരികൾ. പാക്കറ്റ് ഉത്പന്നങ്ങൾ ഉൾപ്പെടെ കരണ്ടതിനാൽ ഉപേക്ഷിക്കേണ്ടുന്ന അവസ്ഥയാണ്. ആഴ്ചകളായി അടച്ചിട്ട സ്ഥാപനങ്ങൾ ലോക്ക്ഡൗൺ ഇളവുകളിൽ തുറന്നപ്പോഴാണ് ഈ സങ്കട കാഴ്ച. പല കടകളും എലികൾ പെറ്റുപെരുകി താവളമാക്കിയിരിക്കുകയാണ്. ഭക്ഷണ സാധനങ്ങൾ മാത്രമല്ല മെഴുകുതിരി പാക്കറ്റുകൾ പോലും ഒഴിവാക്കിയിട്ടില്ല. വലിയ എലികൾ ഉത്പന്നങ്ങളെല്ലാം നശിപ്പിച്ചപ്പോൾ ചുണ്ടെലികൾ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന രേഖകളും കറൻസികളും കരണ്ട് തീർത്തു. ഉത്പന്നങ്ങൾ വാങ്ങിയതിന്റെ ബില്ലുകളും പലതരം കണക്കുകളും ബാങ്ക് രേഖകൾ നശിപ്പിക്കപ്പെട്ടവയിൽ പെടും. ഇതിനിടെ കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ആഴ്ചയിൽ ഇടവിട്ട ദിവസങ്ങളിൽ അവധി വരുന്നത് വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് കൂടാൻ കാരണമാവുകയാണ്. ധനമിടപാട് സ്ഥാപനങ്ങളിലെ സ്ഥിതിയും മറിച്ചല്ല. തിരക്ക് ഒഴിയുന്നത് നോക്കി എല്ലാദിവസവും ആളുകൾ അങ്ങാടികളിലെത്തുന്ന സാഹചര്യവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |