തിരുവനന്തപുരം: അടിക്കടി ഡീസൽവില വർദ്ധിക്കുകയാണെങ്കിലും അതിന്റെ പേരിൽ ടിക്കറ്റ്നിരക്ക് കൂട്ടണമെന്ന ആവശ്യം കെ.എസ്.ആർ.ടി.സി ഉന്നയിക്കില്ല. നിരക്ക് കൂട്ടിയപ്പോഴൊക്കെ അതിനനുസരിച്ചുള്ള വരുമാനവർദ്ധന ഉണ്ടായിട്ടില്ല എന്നത് കണക്കിലെടുത്താണിത്. മറിച്ച് കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ
സൂപ്പർ ക്ലാസ് സർവീസുകളിലുൾപ്പെടെ നിരക്ക് കുറയ്ക്കാനാണ് ആലോചന. പരസ്യത്തിലൂടെ ഉൾപ്പെടെ തുടക്കത്തിൽ മാസം 20 കോടിയുടെ അധികവരുമാനം ലക്ഷ്യമിട്ട് ചിങ്ങത്തിൽ തുടങ്ങുന്ന പദ്ധതി വിജയിക്കണമെങ്കിൽ യാത്രക്കാരുടെ എണ്ണം കൂടണം. ഇതിനായി റെയിൽവേ മാതൃകയിൽ സീസൺ ടിക്കറ്റുകൾ ഇറക്കും. 20 ദിവസത്തേക്ക് കാശ് അടച്ചാൽ 30 ദിവസം യാത്ര ചെയ്യാൻ കഴിയുന്ന ഓഫറുമായി ആർ.എഫ്.ഐ.ഡി കാർഡുകളും പുറത്തിറക്കും. ഇതിലൂടെയൊക്കെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
67 പമ്പുകൾ
ഇന്ത്യൻ ഓയിൽകോർപ്പറേഷനുമായി ചേർന്ന് കെ.എസ്.ആർ.ടി.സി 67 പമ്പുകൾ തുറക്കും. നിലവിലുള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി ചേർത്താണ് തുടങ്ങുന്നത്. ഡീലർ കമ്മീഷനും സ്ഥല വാടകയും ഉൾപ്പെടെ പ്രതിമാസം കുറഞ്ഞത് 50 ലക്ഷം രൂപ വരുമാനം പ്രതീക്ഷിക്കുന്നു. ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് മൂന്നു മാസത്തിനുള്ളിൽ തുറക്കുക.
'കാലത്തിനനുസരിച്ച് കെ.എസ്.ആർ.ടി.സി മാറുകയാണ്. വരുമാനം കൂട്ടുന്നതോടൊപ്പം ചെലവ് കുറയ്ക്കുന്ന പദ്ധതികളും പുതിയ വാണിജ്യവിഭാഗം ആസൂത്രണം ചെയ്യും"
- ആന്റണി രാജു, ഗതാഗത മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |