മുംബയ്: മുംബയ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ (മിയാൽ) നടത്തിപ്പ് ചുമതല ഏറ്റെടുത്ത് ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ്. മിയാലിന്റെ 74 ശതമാനം ഓഹരികൾ ഇപ്പോൾ അദാനിക്ക് സ്വന്തമാണ്. മുംബയ് വിമാനത്താവളത്തിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിലെ (സി.എസ്.എം.ഐ.എ) ശ്രദ്ധേയമായ 'ടെർമിനൽ 2" ഉൾപ്പെടെ നിർമ്മിച്ച ജി.വി.കെ ഗ്രൂപ്പിൽ നിന്നാണ് ചുമതല അദാനി ഏറ്റെടുത്തത്.
ജി.വി.കെയുടെ കൈയിലെ 50.5 ശതമാനം ഓഹരികളും രണ്ടു വിദേശ കമ്പനികളുടെ കൈവശമായിരുന്ന 23.5 ശതമാനം ഓഹരികളുമാണ് അദാനി എന്റർപ്രൈസസിന് കീഴിലെ അദാനി എയർപോർട്ട് ഹോൾഡിംസ് ലിമിറ്റഡ് (എ.എ.എച്ച്.എൽ) വാങ്ങിയത്. ബാക്കി 26 ശതമാനം ഓഹരികൾ എയർപോർട്ട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (എ.എ.ഐ) പക്കലാണ്. പുതിയ പദ്ധതിയായ നവി മുംബയ് ഇന്റർനാഷണൽ എയർപോർട്ടിന്റെ നിർമ്മാണം എ.എ.എച്ച്.എൽ അടുത്തമാസം തുടങ്ങും; 2024ൽ കമ്മിഷൻ ചെയ്യും.
തിരുവനന്തപുരം, ഗുവഹാത്തി, ജയ്‌പൂർ, മംഗലാപുരം, അഹമ്മദാബാദ്, ലക്‌നൗ വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം 50 വർഷത്തേക്ക് കേന്ദ്രസർക്കാരിൽ നിന്ന് ടെൻഡറിലൂടെ അദാനി ഗ്രൂപ്പ് നേടിയിരുന്നു. ഇതിൽ അഹമ്മദാബാദ്, ലക്‌നൗ, മംഗലാപുരം വിമാനത്താവളങ്ങൾ അദാനി ഏറ്റെടുത്തു കഴിഞ്ഞു. മറ്റ് മൂന്നു വിമാനത്താവളങ്ങൾ അതത് സംസ്ഥാന സർക്കാരുകളുടെ എതിർപ്പുമൂലം ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |