തൃശൂർ/ കയ്പ്പമംഗലം: രാജ്യത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിയായ വുഹാനിലെ മെഡിക്കൽ വിദ്യാർത്ഥിനി വീണ്ടും പോസിറ്റീവായി. പഠനസംബന്ധമായ ആവശ്യത്തിന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി പരിശോധന നടത്തിയപ്പോഴാണ് കഴിഞ്ഞ വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനിക്ക് രോഗലക്ഷണങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്ന് തൃശൂർ ഡി.എം.ഒ ഡോ. കെ.ജെ റീന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃശൂർ മതിലകത്തെ വീട്ടിൽ ക്വാറന്റൈനിലാണ്. വീട്ടിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകുകയായിരുന്നു.
ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റീവ് രേഖപ്പെടുത്തി. ചൈനയിലെ വുഹാൻ മെഡിക്കൽ സർവകലാശാലയിലെ എം.ബി.ബി.എസ് അഞ്ചാം വർഷ വിദ്യാർത്ഥിനിയാണ്. ഓൺലൈനിലാണ് പഠനം തുടരുന്നത്. ചൈന അംഗീകരിച്ച വാക്‌സിൻ എടുത്താൽ മാത്രമേ പഠനം പൂർത്തീകരിക്കാൻ അവിടേക്ക് പോകാൻ കഴിയൂ. അതിനാൽ വാക്‌സിൻ ലഭിക്കാനായി ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
കഴിഞ്ഞവർഷം ജനുവരി 30നാണ് വിദ്യാർത്ഥിനിക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ചൈനയിൽ കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. ആദ്യം രോഗം സ്ഥിരീകരിച്ച ശേഷം, തൃശൂർ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലുമായിരുന്നു ചികിത്സ. ഫെബ്രുവരി 20ന് ആശുപത്രി വിട്ടു. ചെറിയ ലക്ഷണങ്ങൾ മാത്രമാണുണ്ടായിരുന്നത്. വീട്ടിലാർക്കും രോഗം ബാധിച്ചിരുന്നില്ല. വിദ്യാർത്ഥിനിക്ക് രണ്ട് സഹോദരന്മാരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |