തിരുവനന്തപുരം: നിക്ഷേപത്തിന് അനുകൂലമായ മികച്ച സാഹചര്യങ്ങളാണ് കേരളത്തിൽ ഉള്ളതെന്ന് ഫിക്കി കേരള ഘടകം സംഘടിപ്പിച്ച വ്യവസായ മന്ത്രിയുമായുള്ള ഓൺലൈൻ ആശയവിനിമയത്തിൽ സംസ്ഥാനത്തെ വ്യവസായ പ്രമുഖർ വ്യക്തമാക്കി. വ്യവസായമേഖലയിൽ വഴിത്തിരിവ് കുറിക്കുന്ന മാറ്റമാണ് സംസ്ഥാനസർക്കാരിന് കീഴിൽ ഉണ്ടായത്.
നൈപുണ്യ മികവുള്ള തൊഴിലാളികൾ, മെച്ചപ്പെട്ട മനുഷ്യശേഷി, അടിസ്ഥാന സൗകര്യങ്ങൾ, കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ, വൈദ്യുതി നിരക്കിലെ കുറവ് തുടങ്ങിയ ഘടകങ്ങൾ ഏറെ അനുകൂല സാഹചര്യമൊരുക്കുന്നതായി ഫിക്കി കേരള കോ-ചെയർമാൻ ദീപക് അസ്വാനി പറഞ്ഞു. ഐ.ടി., ഭക്ഷ്യ, കാർഷികോത്പന്ന വ്യവസായം, പ്ലാന്റേഷൻ, എം.എസ്.എം.ഇ വ്യവസായമേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കേരളത്തിന് കഴിയുന്നുണ്ട്. വ്യവസായ അനുമതികൾ ഏക ജാലക സംവിധാനത്തിലൂടെ നൽകുന്ന കെ-സ്വിഫ്റ്റ് പുതിയ സംരംഭങ്ങൾ എളുപ്പമാക്കി. ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്സ് റാങ്കിങ് മെച്ചപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങളോട് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ 25 വർഷമായി വ്യവസായം നടത്തുന്ന തനിക്കു ഒരു പ്രയാസവും ഇതുവരെനേരിട്ടിട്ടില്ല എന്ന് കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. സർക്കാരിൽ നിന്ന് പൂർണ സഹകരണമാണ് ലഭിച്ചത്. പരാതികൾ ഉന്നയിക്കപ്പെട്ടാൽ അവ ഉടനടി പരിഹരിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ മേഖലയ്ക്കും
ഏകജാലകം
വ്യവസായ പ്രമുഖരുമായി നടത്തിയ ചർച്ചയിൽ മന്ത്രി പി. രാജീവ് പറഞ്ഞത്:
വ്യവസായങ്ങൾക്കുള്ള ഏകജാലക സംവിധാനം വാണിജ്യ മേഖലയിലും പരിഗണിക്കും
വ്യവസായ വികസനത്തിന് എല്ലാവരുടെയും കൂട്ടായ്മ രൂപപ്പെടുത്തും.
ക്രിയാത്മക നിർദേശങ്ങൾ സർക്കാർ സ്വാഗതം ചെയ്യും.
തർക്ക പരിഹാര സംവിധാനത്തെക്കുറിച്ച് എല്ലാവരുമായും ചർച്ച നടത്തും.
വ്യവസായത്തിനായുള്ള ഭൂമി വിനിയോഗത്തിനു ഏകീകൃത നയം ഉണ്ടാക്കും.
സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് കേന്ദ്രീകൃത സംവിധാനം
വ്യവസായ പ്രോത്സാഹനത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് പുരസ്‌കാരം ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യും.
പരാതികളിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രം പരിശോധനയ്ക്ക് അനുമതി
കാലഹരണപ്പെട്ട ചട്ടങ്ങളിൽ മാറ്റം വരുത്തും.
വ്യവസായികളുടെ നിർദേശങ്ങൾ
വ്യവസായ വികസന മാസ്റ്റർ പ്ലാൻ രൂപീകരിക്കുക
തർക്ക പരിഹാരമേൽനോട്ടത്തിന് നോഡൽ ഓഫീസറെ നിയമിക്കുക
വിലനിർണയ അതോറിട്ടി രൂപീകരിക്കുക
തദ്ദേശ സ്ഥാപന ജീവനക്കാർക്ക് പരിശീലനം നൽകുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |