ബാഗ്ദാദ്: ഇറാഖിലെ തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലുണ്ടായ തീപിടുത്തത്തിൽ 92 രോഗികൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരിൽ ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. മരണത്തിൽ ജീവൻ നഷ്ടപ്പെട്ട പലരുടേയും മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കൊവിഡ് വാർഡിനുള്ളിൽ നിരവധി രോഗികൾ കുടുങ്ങിയിട്ടുള്ളതിനാൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി വൈകി തീ നിയന്ത്രവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ കൊവിഡ് വാർഡിനുള്ളിൽ സൂക്ഷിച്ചിരുന്ന ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേ സമയം ബാഗ്ദാദിലെ ആരോഗ്യ മന്ത്രാലയത്തിലും തിങ്കളാഴ്ച തീ പിടിത്തമുണ്ടായിരുന്നു. യഥാസമയം തീ അണയ്ക്കാൻ സാധിച്ചതാനാൽ ആളപായമുണ്ടായില്ല.
സംഭവത്തെ തുടർന്ന് നഗരത്തിലെ ജനങ്ങൾ ആശുപത്രി അധികൃതർക്കെതിരെയും ഭരണാധികാരികൾക്കെതിരെയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമായും അടിയന്തര ചർച്ച നടത്തി. നാസിരിയയിലെ ആരോഗ്യ, ആദ്യന്തര ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. ആശുപത്രി മാനേജർക്കെതിരേയും നടപടസ്വീകരിക്കും. ഇറാഖിൽ മൂന്നുമാസത്തിനിടെ സമാന രീതിയിലുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ഏപ്രിലിൽ ബാഗ്ദാദിൽ കൊവിഡ് ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ 82 പേർ മരിച്ചിരുന്നു.
രാജ്യത്ത് ഇതുവരെ 14 ലക്ഷത്തോളം പേർക്കാണ് കൊവിഡ് ബാധയുണ്ടായത്. 17,592 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |