കാഠ്മണ്ഡു: നേപ്പാൾ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കെ.പി ശര്‍മ ഒലി രാജിവച്ച ഒഴിവിലേക്ക് നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി ഷേർ ബഹദുർ ദുബെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ വൈകുന്നേരം 6 മണിക്ക് നടത്താനിരുന്ന ചടങ്ങ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് 2 മണിക്കൂർ വൈകിയാണ് നടത്തിയത്. തന്റെ നിയമന ഉത്തരവിൽ ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് പ്രധാനമന്ത്രിയായി നിയമിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദുബെ സത്യപ്രതിജ്ഞ ചെയ്യാൻ ആദ്യം വിസമ്മതിച്ചത്.പിന്നീട് പ്രസിഡന്റിന്റെ ഓഫീസ് പുതുക്കിയ നിയമന ഉത്തരവ് നല്കിയ ശേഷം അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിന് മുൻപ് നാല് തവണ 75 കാരനായ ദുബെ നേപ്പാൾ പ്രധാനമന്ത്രിപദം വഹിച്ചിട്ടുണ്ട്.
പാർലമെന്റ് പിരിച്ചു വിടുകയും കെ.പി ഒലിയെ ഇടക്കാല പ്രധാനമന്ത്രിയായി തുടരാനനുവദിക്കുകയും ചെയ്ത പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ നടപടി ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. 24 മണിക്കൂറിനകം ബഹദുർ ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ശുംശർ റാണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ് വിധി. ഇതിനെ തുടർന്ന് പ്രസിഡന്റ് ഭരണഘടനയിലെ ആർട്ടിക്കിൾ 76(5) പ്രകാരം നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹദുർ ദുബെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെയാണ് നിയമനത്തിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ദുബെ സത്യപ്രതിജ്ഞയ്ക്ക് വിസമ്മതിച്ചത്.
പുതിയ കോടതി ഉത്തരവ് പ്രകാരം ജൂലായ് 18നകം പാർലമെൻറ് സമ്മേളനം വിളിച്ചുചേർക്കണം. അധികാരമേറ്റ് 30 ദിവസത്തിനുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് പ്രസിഡന്റ് ഷേർ ബഹാദുർ ദുബെയോട് നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |