അധിക്ഷേപങ്ങൾക്ക് റാഷ്ഫോർഡിന്റെ മറുപടി
ലണ്ടൻ: യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ തോൽവിയെ തുടർന്ന് നേരിട്ട വംശീയാധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി മാർകസ് റാഷ്ഫോർഡ് രംഗത്ത്. പ്രകടനത്തതിന്റെ പേരിലും ഷൂട്ടൗട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിനും തന്നെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ നിറത്തിന്റെയും താൻവരുന്ന സ്ഥലത്തിന്റേയും പേരിൽ ആക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്നും റാഷ്ഫോർഡ് വ്യക്തമാക്കി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ശക്തമായ ഈ സന്ദേശം റാഷ്ഫോർഡ് പുറത്തുവിട്ടത്.
കളിച്ചുതുടങ്ങിയ കാലം മുതൽ എന്റെ തൊലിയുടെ നിറത്തിന്റെ പേരിൽ അധിക്ഷേപങ്ങൾ കേൾക്കാറുണ്ട്. പെനാൽറ്റി നഷ്ടപ്പെടുത്തിയതിനും മത്സരത്തിലെ മോശം പ്രകടനത്തിനും ഞാൻ മാപ്പ് പറയാം. എന്നാൽ ഞാൻ എന്താണ് എന്നതിനും എന്റെ നിറത്തിനും മാപ്പ് പറയാൻ കഴിയില്ല. റാഷ്‌ഫോര്‍ഡ് വ്യക്തമാക്കി. ഞാൻ മാർകസ് റാഷ്ഫോർഡ്, സൗത്ത് മാഞ്ചസ്റ്ററിലെ വിതിംഗ്ടണിൽ നിന്നുള്ള 23 വയസുള്ള കറുത്ത വർഗ്ഗക്കാരൻ ഒന്നുമല്ലെങ്കിലും ആ ഐഡന്റിറ്റി തന്റെ ഒപ്പമുണ്ടാകും. റാഷ്‌ഫോർഡ് വ്യക്തമാക്കി.
ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലില്‍ പെനാൽറ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലീഷ് താരങ്ങളായ റാഷ്‌ഫോർഡ്, ജേഡൻ സാഞ്ചോ, ബുകായോ സാക്ക എന്നിവരെയാണ് ഇംഗ്ലീഷ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചത്. ഇത്തരത്തിലുള്ള വംശീയാധിക്ഷേപങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസണും ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷനുമെല്ലാം രംഗത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |