ലുധിയാന: 1983ൽ കപിൽദേവിന്റെ നേതൃത്വത്തിൽ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം യശ്പാൽ ശർമ്മ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് ജന്മ നാടായ ലുധിയാനയിലായിരുന്നു അന്ത്യം. പ്രഭാത സവാരിക്ക് ശേഷം വീട്ടിലെത്തിയ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചുള്ള മദ്ധ്യനിരയിലെ വിശ്വസ്തനായ ബാറ്റ്‌സ്മാനായിരുന്നു യശ്പാൽ. ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റുകളിൽ നിന്ന് 1,606 റൺസും 42 ഏകദിനത്തിൽ നിന്ന് 883 റൺസും നേടി. വലംകൈയൻ മീഡിയം പേസർ കൂടിയായ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ടെസ്റ്റിലും ഏകദിനത്തിലും ഓരോ വിക്കറ്ര് വീതം വീഴ്ത്തിയിട്ടുണ്ട്. 140 റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്‌കോർ. ഏകദിനത്തിൽ 1983 ലോകകപ്പിൽവെസ്റ്രിൻഡീസിനെതിരെ ആദ്യ മത്സരത്തിൽ നേടിയ 89 റൺസാണ് ഉയർന്ന സ്കോർ. ഇന്ത്യ ആദ്യമായി ലോകചാമ്പ്യൻമാരായ ലോകകപ്പിലെ ആദ്യ മത്സരമായിരുന്നു അത്. ഇന്ത്യ 34 റൺസിന് വിജയിച്ച മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും ശർമയായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിയിൽ 61 റൺസ് നേടി നിർണായക പ്രകടനം കാഴ്ചവച്ചു യശ്പാൽ. അദ്ദേഹം തന്നെയായിരുന്നു മത്സരത്തിലെ ടോപ് സ്കോറർ. മത്സരത്തിൽ ബോബ് വില്ലീസിന്റെ യോക്കർ ലെംഗ്തിൽ വന്ന പന്ത് സ്‌ക്വയർ ലെഗിലൂടെ പറത്തിയ സിക്‌സ് ഇന്നും ആരാധകർ മറന്നിട്ടില്ല. 1954 ആഗസ്റ്റ് 11ന് പഞ്ചാബിലെ ലുധിയാനയിലാണ് യശ്പാൽ ശർമ്മയുടെ ജനനം. 1974ൽ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ ജമ്മു കശ്മീരിനെതിരെ പഞ്ചാബിനായി 260 റൺസ് നേടിയാണ് ശ്രദ്ധ നേടിയത്. രണ്ട് വർഷത്തിനകം യശ്പാൽ സംസ്ഥാന ടീമിലിടം നേടി.
ചന്ദ്രശേഖർ, പ്രസന്ന, വെങ്കിട്ടരാഘൻ സ്പിൻ ത്രയം അണിനിരന്ന ദക്ഷിണ മേഖലാ ടീമിനെതിരേ ദുലീപ് ട്രോഫിയിൽ നേടിയ 173 റൺസാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്രിൽ അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രദ്ധേയ പ്രകടനം. പിന്നാലെ ഇറാനി ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലേക്ക് വിളിയെത്തി. 1978 ഒക്ടോബർ 3ന് പാകിസ്ഥാനെതിരേയായിരുന്നു അരങ്ങേറ്റം. തൊട്ടടുത്ത വർഷം ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. അതേ വർഷം ഇന്ത്യയുടെ ലോകകപ്പ് ടീമിലും ഇടം നേടിയെങ്കിലും ഒരൊറ്റ മത്സരം പോലും കളിക്കാനായില്ല. ആസ്‌ട്രേലിയക്കെതിരേയായിരുന്നു ആദ്യ ടെസ്റ്റ് സെഞ്ചുറി. ഇന്ത്യയിൽ പര്യടനം നടത്തിയ ഇംഗ്ലണ്ടിനെതിരേയും മികച്ച പ്രകടനമാണ് ശർമ പുറത്തെടുത്തത്. മാൽക്കം മാർഷലിന്റെ ബൗൺസർ തലയ്ക്കിടിച്ച് പരിക്കേറ്റത് വലിയ വാർത്തയായിരുന്നു. 1983ലെ ലോകകപ്പിന് ശേഷം നടന്ന പാക് നിറംമങ്ങിയ യശ്പാൽ പിന്നീട് ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ആഭ്യന്തരക്രിക്കറ്റിൽ പഞ്ചാബിനും ഹരിയാനയ്ക്കും റയിൽവേയ്ക്കുമായി പാഡ് കെട്ടിയ ശർമ്മ മുപ്പത്തിയേഴാം വയസിൽ വിരമിച്ചു. പിന്നീട് അമ്പയറായും ദേശീയ ടീമിന്റെ സെലക്സടറായും ഉത്തർപ്രദേശ് ടീമിന്റെ പരിശീലകനായും സേവനമനുഷ്ടിച്ചു.
ഇന്ത്യയുടെ 83 ലെ ലോകകപ്പ് വിജയത്തിന്റെ കഥ പറയുന്ന 83 എന്ന ചിത്രത്തിൽ ജതിൻ ശർമയാണ് യശ്പാൽ ശർമയുടെ വേഷം ചെയ്യുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള നിരവധി പ്രമുഖർ യശ്ചാലിന്റെ മരണത്തിൽ അനുശോചിച്ചു. പ്രതിഭയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.യശ്പാലിന്റെ അനന്തരവൻ ചേതൻ ശർമ്മയും ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ട്.
സെലക്ടർ
2003-06 സമയത്താണ് ആദ്യമായി ഇന്ത്യൻ ടീമിന്റഎ സെലക്ടറായത്. ആ സമയത്ത് ക്യാപ്ടനായിരുന്ന സൗരവ് ഗാംഗുലിയും കോച്ച് ഗ്രെഗ് ചാപ്പലും തമ്മിലുള്ള ഉടക്കിൽ ഗാംഗുലിയുടെ പക്ഷത്തായിരുന്നു ചേതൻ ശർമ്മ. 2008 മുതൽ 2011വരെ വീണ്ടും അദ്ദേഹം സെലക്ടറായി. 2011ൽ ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പ് കിരീടം നേടുമ്പോൾ അദ്ദേഹം സെലക്ടറായിരുന്നു.
ടേണിംഗ് പോയിന്റായി ദിലീപ് കുമാറിന്റെ വരവ്
യശ്പാൽ ശർമയുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വരവിന് കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് താരം ദിലീപ് കുമാറിനും ഒരു പങ്കുണ്ട്. ദിലീപ് കുമാറിന്റെ മരണ സമയത്ത് യശ്പാൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കളി തുടങ്ങുന്ന കാലത്ത് ദിലീപ് കുമാറിനെ നേരിട്ട് കണ്ടിട്ടുപോലുമില്ലായിരുന്നു യശ്പാൽ.
1974-75 കാലത്ത് ഡൽഹി മോഹൻനഗർ ഗ്രൗണ്ടിൽ പഞ്ചാബും ഉത്തർപ്രദേശും തമ്മിലുള്ള നോക്കൗട്ട് മത്സരം നടക്കുമ്പോൾ ദിലീപ് കുമാർ അത്കാണാനെത്തിയിരുന്നു. പഞ്ചാബിന് വേണ്ടി രണ്ടിന്നിംഗ്സിലും സെഞ്ച്വറി നേടിയ താരത്തെ കാണണമെന്നായി ദിലീപ്. മറ്റൊരാൾ മുഖേന സന്ദേശം യശ്പാലിനടുത്തെത്തി. എന്നാൽ ആരാണ് കാണാനാവശ്യപ്പെട്ടതെന്ന് അയാൾ യശ്പാലിനോട് പറഞ്ഞില്ല.
പവലിയനിൽ എത്തിയപ്പോഴാണ് യശ്പാൽ അമ്പരുന്നുപോയയത്. തന്നെക്കാണാനായി അതാ നിൽക്കുന്നു സാക്ഷാൽ ദിലീപ് കുമാർ. യശ്പാലിനെ പ്രശംസിച്ച ദിലീപ് കുമാർ താൻ ഒരാളുടെയടുത്ത് യശ്പാലിന്റെ കാര്യംപറയുമെന്നും പറഞ്ഞു.തുടർന്ന് ദുലീപ് ട്രോഫിയിൽ ദക്ഷിണമേഖലയ്ക്കെതിരെ 173 റൺസ് നേടിയ ഇന്നിംഗ്സുമായി യശ്പാൽ ഇന്ത്യൻ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു. ആ ഇന്നിംഗ്സിന്റെ ഇടവേളയ്ക്കിടെ പവലിയനിൽ വച്ച് ഇന്ത്യൻ ടീം സെലക്ടറും ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്ററുമായിരുന്ന രാജ് സിംഗ് ദുർഗാപൂർ ദിലീപ് കുമാർ തന്നോട് യശ്പാലിനെക്കുറിച്ച് പറഞ്ഞ കാര്യം വെളിപ്പെടുത്തി.
ഇന്ത്യൻ ടീമിലേക്കുള്ള തന്റെ വരവിന് യൂസുഫ് ഭായി എന്ന് താൻ സ്നേഹത്തോടെ വിളിക്കുന്ന ദിലീപ് കുമാറിനും ഒരു പങ്കുണ്ടെന്ന് അപ്പോഴാണ് യശ്പാൽ മനസിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |