തൃശൂർ: കൊടകര കുഴൽപ്പണകേസിൽ ചോദ്യം ചെയ്യലിനായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. തൃശൂർ പൊലീസ് ക്ലബിലാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി എത്തിയത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയിരിക്കെ സുരേന്ദ്രനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
ഹോട്ടലിൽ നിന്ന് ചോദ്യം ചെയ്യലിനായി പുറപ്പെട്ട സുരേന്ദ്രൻ പാർട്ടി ഓഫീസിലേക്കാണ് നേരെ പോയത്. ഇവിടെ നിന്നാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാനായി പുറപ്പെട്ടത്. ഒരു മണിക്കൂറോളം ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നാണ് സൂചന. സുരേന്ദ്രൻ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ നഗരത്തിലാകെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പല ഊടുവഴികും ബാരിക്കേഡ് കൊണ്ട് അടച്ചിരിക്കുകയാണ്. കനത്ത പൊലീസ് കാവലിലാണ് നഗരം.
ഗവർണറുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സുരേന്ദ്രൻ വ്യാപാരികളെ സർക്കാർ ഭീഷണിപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തി. വ്യാപാരികളെ ഭീഷണിപ്പെടുത്തിയ നടപടി ശരിയായില്ല. കടകൾ തുറക്കാൻ തീരുമാനിച്ചാൽ അവരെ സഹായിക്കും. കൊടകര കേസ് പാർട്ടിയെ അപമാനിക്കാനുളള നീക്കമാണ്. പ്രതികൾ ആരെയൊക്കെ വിളിച്ചുവെന്നത് പൊലീസ് അന്വേഷിക്കുന്നില്ല. പരാതിക്കാരൻ ആരെയൊക്കെ വിളിച്ചുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതൊക്കെ വിചിത്രമാണെന്നും സുരേന്ദ്രൻ ചോദ്യം ചെയ്യലിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സുരേന്ദ്രനോട് ഈ മാസം ആറിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും തിരക്കുകാരണം 13വരെ വരാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടർന്ന് ഏഴിന് രണ്ടാമത്തെ നോട്ടീസ് നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |