SignIn
Kerala Kaumudi Online
Thursday, 25 April 2024 6.37 PM IST

ഗവർണറുടെ ഗാന്ധിയൻ സമരമുറയെ തളളിപ്പറയാനാകാതെ സർക്കാർ; ഉപവാസ സമരം ഏറ്റുമുട്ടലുകളുടെ തുടർച്ചയോ? പ്രതിപക്ഷ പിന്തുണ നേടി രാജ്‌ഭവൻ...

arif-muhammadh-khan

തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിന് എതിരായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഉപവാസം രാഷ്‌ട്രീയ കേരളമാകെ ഉറ്റുനോക്കുകയാണ്. സംസ്ഥാന സർക്കാരിന്‍റെ തലവനായ ഗവർണർ ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഉപവസിക്കുന്നത് അസാധാരണ നടപടിയാണ്. ഗവർണർ നടത്തുന്ന ഉപവാസം സർക്കാരിന് സൃഷ്‌ടിക്കുന്ന ക്ഷീണം ചെറുതല്ല.

ഭരണത്തലവനായ ഗവർണർ, സ്ത്രീ സുരക്ഷ ആവശ്യപ്പെട്ട് ഉപവാസം നടത്തുന്നത് കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്ന വ്യാഖ്യാനത്തിന് ഇടയാക്കാം. സർക്കാരിന്‍റെ വീഴ്‌ച എന്ന നിലയിൽ ഇതു വിമർശനങ്ങൾക്കു വഴിതെളിക്കാം. സ്ത്രീധന പീഡനത്തെ തുടർന്നു മരിച്ച കൊല്ലം സ്വദേശിനി വിസ്‌മയയുടെ വീട് ഗവർണർ സന്ദർശിച്ചതടക്കം അസാധാരണ നടപടിയായിരുന്നു.

ഉപവാസം സർക്കാരിനെതിരാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിൽ മുമ്പ് നടത്തിയ ഏറ്റുമുട്ടലുകൾ വച്ച് പരിശോധിക്കുമ്പോൾ ഗവർണറുടെ നീക്കത്തെ എഴുതിതളളാനാകില്ല. ഇത്തരമൊരു നടപടിയിലൂടെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനും അവരുടെ പിന്തുണ പിടിച്ച് പറ്റാനും ഗവർണർക്കായി.

ഗവർണറുടെ നടപടിയെ ന്യായീകരിക്കില്ലെങ്കിലും സ്വാഗതം ചെയ്യുന്നുവെന്നാണ് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. ചോദ്യം ചെയ്യലിന് ഹാജരായ കെ സുരേന്ദ്രനും സർക്കാരിനെതിരെ പ്രയോഗിച്ച വടി ഗവർണറുടെ ഉപവാസം തന്നെ.

അനുച്ഛേദം 154 പ്രകാരം സംസ്ഥാനത്തിന്‍റെ നിർവഹണാധികാരം ഗവർണറിൽ നിക്ഷിപ്‌തമാണ്. ഗവർണർക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകാനാണ് മുഖ്യമന്ത്രി തലവനായ മന്ത്രിസഭ. എല്ലാ ഭരണനിർവഹണ ഉത്തരവുകളും ഗവർണറുടെ നാമത്തിലായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഗവർണർ നടത്തുന്ന ഉപവാസമെന്നതിനാൽ തന്നെ ദേശീയതലത്തിൽ തന്നെ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റുന്ന സമരമാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത്. രണ്ടാമതും വിജയിച്ച് അധികാര തുടർച്ച നേടിയ പിണറായി സർക്കാരിന് ദേശീയതലത്തിൽ തന്നെ ഇത് സൃഷ്‌ടിക്കുന്ന നാണക്കേട് ചെറുതായിരിക്കില്ല.

ഉറച്ച ഭൂരിപക്ഷമുണ്ടായിരിക്കേ, കാർഷിക വിഷയത്തിൽ നിയമസഭ വിളിച്ചുചേർക്കാൻ നൽകിയ ശുപാർശ തള്ളിക്കളഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്ന ചിന്ത നേരത്തെ സംസ്ഥാന സർക്കാരിനുണ്ടായിരുന്നു. എന്നാൽ, നേരിട്ടൊരു ഏറ്റുമുട്ടൽ ഒഴിവാക്കാനായിരുന്നു അന്നും പിണറായി ശ്രമിച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനായി സഭ സമ്മേളിച്ചപ്പോഴും ഗവർണറുടെ എതിർപ്പ് വിവാദമായതാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെയും, കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും സർക്കാരിനെതിരെ കൊമ്പുകോർക്കാൻ അരയുംതലയും മുറുക്കി ഇറങ്ങിയ ഭരണാധികാരിയാണ് ആരിഫ് മുഹമ്മദ് ഖാൻ.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള ഗാന്ധിയന്‍ സമരമുറയെ സര്‍ക്കാരിന് പ്രത്യക്ഷമായി തള്ളിപ്പറയാനാകില്ല. എന്നാല്‍, സര്‍ക്കാരിനെതിരായ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടപ്പെടുന്ന സമരത്തെ ന്യായീകരിക്കാനും ഭരണകൂടത്തിനാകില്ലെന്നുള്ളതാണ് ശ്രദ്ധേയം. അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത രാഷ്‌ട്രീയ നാടകങ്ങൾക്കാണ് ഇന്നത്തെ ഉപവാസം തുടക്കമിടുന്നത് എന്ന കാര്യത്തിൽ രാഷ്‌ട്രീയ നിരീക്ഷകർക്ക് പോലും രണ്ട് അഭിപ്രായമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIF MUHAMMADH KHAN, KERALA GOVERNMENT, VISMAYA CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.