ആലത്തൂർ: തുടർച്ചയായ മൂന്നാം വർഷവും ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്ത് ആലത്തൂർ സബ് ജയിൽ. കൃഷിഭവന്റെ പച്ചക്കറി കൃഷിവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജയിൽ കോമ്പൗണ്ടിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. തടവുകരാുടെയും ജയിൽ ജീവനക്കാരുടെയും നേതൃത്വത്തിലാണ് പരിപാലനം. തടവുകാർക്ക് വിഷമുക്തമായ ഭക്ഷണം ലഭ്യമാക്കുന്നതിനും തടുവുകാരുടെ മാനസികവും ശാരീരികവുമായ ഉന്നമനവും ലക്ഷ്യമിട്ടാണ് ജയിൽ സൂപ്രണ്ട് മാധവന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷിക്ക് തുടക്കമാകുന്നത്. സ്ഥലപരിമിതികൾക്കിടയിലും ജയിലിൽ സാദ്ധ്യമായ സ്ഥലത്തെല്ലാം കൃഷി ചെയ്യുന്നുണ്ട്.
കുമ്പളം, വഴുതിന, പയർ, തക്കാളി, മുളക് , ചീര തുടങ്ങിയ പച്ചക്കറികൾക്കു പുറമെ വാഴ, പാഷൻ ഫ്രൂട്ട്, പപ്പായ, ആത്തച്ചക്ക തുടങ്ങി ഒട്ടുമിക്ക ഫലവർഗവിളകളും കൃഷിചെയ്യുന്നുണ്ട്. മഴക്കുഴി, കമ്പോസ്റ്റ്, മത്സ്യകൃഷി എന്നിവയും നടത്തിവരുന്നു. സബ് ജയിലിലെ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ഷൈനി ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായ വിത്തുകളുടെ വിതരണവും നിർവഹിച്ചു. വാർഡ് മെമ്പർ നജീബ്, ജയിൽ സൂപ്രണ്ട് മാധവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലാലിമ്മ ജോർജ് , കൃഷി ഓഫീസർ, എം വി രശ്മി, കൃഷി അസിസ്റ്റന്റ് സജിത, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ഷെഫി , സനേഷ് , സുനിൽ, ഹരിഹരൻ, ഷെരിഫ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |