ന്യൂഡൽഹി: വിയോജിപ്പുകളെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ഭീകര വിരുദ്ധ നിയമങ്ങൾ പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുക സുപ്രീംകോടതിയുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
'വെല്ലുവിളി നിറഞ്ഞ കാലത്ത് മൗലികാവകാശ സംരക്ഷണത്തിൽ സുപ്രീംകോടതിയുടെ പങ്ക്' എന്ന വിഷയത്തിൽ നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ്.
ജാഗരൂകനായ രക്ഷാധികാരിയായി ഭരണഘടനയുടെ മനഃസാക്ഷിക്ക് അനുസൃതമായി സുപ്രീംകോടതിക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. കൊവിഡ് മഹാമാരി, വർദ്ധിച്ചുവരുന്ന അസഹിഷ്ണുത തുടങ്ങി ലോകമെങ്ങുമുള്ള 21ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിട്ട് മുന്നോട്ടുപോകണം. ചില ഇടപെടലുകളെ ജുഡിഷ്യൽ ആക്ടിവിസം എന്ന് വിളിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അർണാബ് ഗോസാമി കേസിലെ തന്റെ വിധിയെക്കുറിച്ചും ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.
പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനെതിരെ പോരാടുന്നവരുടെ നിരയിൽ മുമ്പിൽ കോടതികളുണ്ടാകണം. ഒരു ദിവസമാണെങ്കിൽ പോലും സ്വാതന്ത്ര്യം നിഷേധിക്കുന്നത് നിസാര കാര്യമല്ല. കോടതികളുടെ തീരുമാനങ്ങൾ ഘടനാപരമായുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |