ന്യൂഡൽഹി: നന്ദിഗ്രാമിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സമർപ്പിച്ച ഹർജിയിൽ സുവേന്ദുവിന് നോട്ടീസ് അയച്ച് കൊൽക്കത്ത ഹൈക്കോടതി.
'തിരഞ്ഞെടുപ്പ് രേഖകൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, വീഡിയോ റെക്കാഡ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സൂക്ഷിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിംഗ് ഓഫീസർക്കും ഉത്തരവിന്റെ പകർപ്പ് നൽകണം. വി.വി പാറ്റ് സ്ലിപ്പുകളും വോട്ടിംഗ് മെഷീനും സൂക്ഷിക്കണമെന്ന്" കോടതി വ്യക്തമാക്കി.
അടുത്ത മാസം 12ന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം പശ്ചിമ ബംഗാളിന് പുറത്തേക്ക് ഈ കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി സുപ്രീംകോടതിയിൽ ഹർജി നൽകി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സാധാരണയായി ആറ് മാസത്തേക്കാണ് സൂക്ഷിക്കുക. ഇത് നീട്ടണമെന്ന് മമതയുടെ അഭിഭാഷകൻ സൗമന്ത്രനാഥ് മുഖർജി കോടതിയിൽ ആവശ്യപ്പെട്ടു. മുൻ തൃണമൂൽ നേതാവ് കൂടിയായ സുവേന്ദുവിനോട് തിരഞ്ഞെടുപ്പിൽ 1700 വോട്ടുകൾക്കാണ് മമത പരാജയപ്പെട്ടത്.
വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ സെർവറുകൾ പ്രവർത്തനരഹിതമായിരുന്നുവെന്ന് പിറ്റേദിവസം മമത ആരോപിച്ചു. മമത മന്ത്രിസഭയിൽ അംഗമായിരുന്ന സുവേന്ദു തിരഞ്ഞെടുപ്പ് തൊട്ടുമുമ്പാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |