തൃശൂർ: കൊടകരയിൽ പിടികൂടിയ പണവുമായി പാർട്ടിക്കോ തനിക്കോ ബന്ധമില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ അറിവോടെ പാർട്ടി തൃശൂരിലേക്ക് പണമെത്തിച്ചിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അന്വേഷണ സംഘത്തോട് പറഞ്ഞു. കൊടകര കുഴൽപ്പണക്കവർച്ച കേസിൽ ഇന്നലെ രാവിലെ 11നാണ് സുരേന്ദ്രൻ തൃശൂർ പൊലീസ് ക്ലബിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്. പണവുമായി പാർട്ടിയുടെ പ്രവർത്തകർക്കോ നേതാക്കൾക്കോ പങ്കുണ്ടാകില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പരാതിക്കാരനായ ധർമ്മരാജനെ പാർട്ടി പ്രചാരണത്തിനിടെ കണ്ടിട്ടുണ്ടെന്നും അങ്ങനെയുളള പരിചയം മാത്രമാണുള്ളതെന്നും പറഞ്ഞു.
108 ചോദ്യങ്ങൾ
സുരേന്ദ്രനോട് അന്വേഷണസംഘം ആരാഞ്ഞത് 108 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ. ഒരു മണിക്കൂർ 20 മിനിറ്റ് കൊണ്ട് വിവരശേഖരണം പൂർത്തിയാക്കി. കേസിൽ ബി.ജെ.പിക്ക് ബന്ധമുണ്ടോ എന്നറിയാൻ 100 ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നു. ചോദ്യങ്ങൾക്ക് കിട്ടുന്ന മറുപടിയെ അടിസ്ഥാനമാക്കി തത്സമയം അനുബന്ധ ചോദ്യങ്ങൾ തയ്യാറാക്കി. അങ്ങനെ 108 ചോദ്യങ്ങൾ.
സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പൊലീസ് ക്‌ളബിന് മുന്നിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന, ജില്ലാ നേതാക്കളുടെ വൻനിര തൃശൂരിലെത്തിയിരുന്നു. ജില്ലാ പ്രസിഡന്റിനൊപ്പമാണ് കെ. സുരേന്ദ്രൻ പൊലീസ് ക്ലബിൽ ഹാജരായത്. സുരേന്ദ്രന്റെ വാഹനം മാത്രമേ കടത്തി വിടുകയുള്ളൂവെന്ന് പൊലീസ് നിർബന്ധം പിടിച്ചുവെങ്കിലും പിന്നീട് സംസ്ഥാന നേതാക്കൾക്ക് വരാനുള്ള ഒരു വാഹനം കൂടി അനുവദിച്ചു. ചോദ്യം ചെയ്യലിനിടെ സരേന്ദ്രന്റെ പി.എയ്ക്ക് ചെല്ലാനുള്ള അനുമതി നൽകിയിരുന്നെങ്കിലും അദ്ദേഹം ഉള്ളിലേക്ക് പോയില്ല. 12.20ന് പൊലീസ് ക്ലബിൽ നിന്ന് സുരേന്ദ്രൻ പുറത്തിറങ്ങിയപ്പോൾ നൂറിലേറെ ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിയുമായെത്തി.
കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ നടക്കുന്നത് രാഷ്ട്രീയ നാടകമാണ്. രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള വിചിത്രമായ അന്വേഷണമാണ് പൊലീസിന്റേത്. ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് അറിഞ്ഞുകൊണ്ടാണ് അന്വേഷണവുമായി സഹകരിക്കുന്നത്.
അന്വേഷണസംഘം എന്തൊക്കെ തന്നോട് ചോദിച്ചെന്ന് അവർക്കുമറിയില്ല, തനിക്കുമറിയില്ല. കേസുമായി ഒരു ബന്ധവുമില്ലാത്തവരെ മാത്രം ചോദ്യംചെയ്യാൻ വിളിപ്പിക്കുന്ന വിചിത്രമായ അന്വേഷണമാണിത്.
- കെ. സുരേന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |