കാസർകോട്: കോടതി പരിസരത്ത് കോഴികളുടെ അപൂർവ ലേലം വിളി. പൊലീസ് ജീപ്പിൽ എത്തിയ ആറ് കോഴികൾ കോടതി നടപടികൾക്കായി കാത്തിരിക്കുന്ന അത്ഭുത കാഴ്ചയ്‌ക്കൊടുവിൽ ലേലത്തിലൂടെ വിറ്റ് പോയത് 7000 രൂപയ്ക്ക്. കോഴിയങ്കം നടത്തുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച പിടിയിലായ കോഴികളെയാണ് ലേലത്തിന് വെച്ചത്.
ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 12 പേരെ ആറ് കോഴികളുമായി പിടികൂടിയത്. ഇതിൽ 12 പേരെ നോട്ടീസ് നൽകി വിട്ടയച്ചു. കോഴികളെ കസ്റ്റഡിയിലെടുത്തു. കോഴിയെ എവിടെ കിടത്തുമെന്ന പൊലീസിന്റെ ആശങ്കക്കൊടുവിൽ കടയിൽ നിന്ന് കൂടെത്തിച്ചാണ് 'തൊണ്ടിമുതൽ ബന്തവസിൽ' വെച്ചത്. തീറ്റയും പൊലീസ് സംരക്ഷണവുമായി രാജകീയമായായിരുന്നു സ്റ്റേഷനിലെ കോഴികളുടെ ജീവിതം. പറന്ന് പോകാതിരിക്കാൻ കാലിൽ ചരട് കെട്ടി ചാക്കുകളിലാക്കിയാണ് കോടതിയിലെത്തിച്ചത്. ആറ് കോഴികളെയും വെവ്വേറെ തൂണുകളിൽ കെട്ടിയിട്ടാണ് ലേലത്തിന് വെച്ചത്. 600 മുതൽ 2000 രൂപ വരെ ഓരോ കോഴിക്കും വിലയിട്ടു. പന്തക്കോഴികളുടെ ശൗര്യം തിരിച്ചറിഞ്ഞവർ മത്സരിച്ച് ലേലം വിളിച്ചതോടെ സർക്കാർ ഖജനാവിന് മുതൽക്കൂട്ടായി. പരസ്പരം കൊത്തിക്കീറുന്ന അങ്കക്കോഴികളെ ലേലം പിടിച്ചവർക്കും സന്തോഷം പകർന്നതോടെ ലേലം വിളി കൗതുക കാഴ്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |