തിരുവനന്തപുരം: 'വലുതാകുമ്പോൾ പൊലീസാകണം"- അമ്മൂമ്മയെ സഹായിക്കാനുള്ള മീൻ വില്പനയ്‌ക്കിടെയുള്ള തിരുവല്ലം പുഞ്ചക്കരി തമ്പുരാൻമുക്ക് സ്വദേശി അഭിജിത്തിന്റെ ജീവിതാഭിലാഷത്തിന് ഡി.ജി.പി അനിൽകാന്തിന്റെ വാത്സല്യ സല്യൂട്ട്. കഴിഞ്ഞ ദിവസമാണ് പതിനൊന്നുകാരൻ അഭിജിത്തിനെ പൊലീസ് ആസ്ഥാനത്ത് അനുമോദിച്ചത്. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.
പൊലീസ് സമ്മാനിച്ച പട്ടാളക്കാരുടേതുപോലുള്ള യൂണിഫോം ധരിച്ചാണ് അഭിജിത്തെത്തിയത്. പഠിച്ച് മിടുക്കനായി കിടിലൻ പൊലീസ് ഓഫീസറാകണമെന്ന് ഡി.ജി.പി പറഞ്ഞപ്പോൾ, അവൻ ചെറു പുഞ്ചിരിയോടെ തലകുലുക്കി. തുടർന്ന് പൊലീസുകാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. അങ്ങനെ നാട്ടുകാരുടെ കുട്ടിഹീറോയാണ് ഈ മിടുക്കൻ. പഠിക്കാൻ ലാപ്ടോപ്പ് ഡി.ജി.പി സമ്മാനിച്ചപ്പോൾ അഭിജിത്തിന്റെ സമീപം നിന്ന അമ്മൂമ്മ സുധാദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ചെറുപ്പത്തിലേതന്നെ മാതാപിതാക്കൾ ഉപേക്ഷിച്ച ഏഴാം ക്ലാസുകാരൻ അഭിജിത്തിനെയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരിയെയും പോറ്റുന്നത് സുധാദേവിയാണ്. പുലർച്ചെ നാലിന് മീൻ കച്ചവടത്തിനിറങ്ങുന്ന അമ്മൂമ്മയെ തന്നാലാകുംവിധം സഹായിക്കുകയാണ് അഭിജിത്ത്.
വിഴിഞ്ഞത്തു നിന്ന് മീനെടുത്ത് അമ്മൂമ്മ മടങ്ങിയെത്തിയാൽ ആറ് മണിയോടെ അഭിജിത്തും ചെറിയ സൈക്കിളിൽ വീട്ടിൽ നിന്നിറങ്ങും. വീടുകളിൽ മീൻ ആവശ്യമുണ്ടോ എന്ന് തിരക്കും. തുടർന്ന് മീൻകുട്ട സൈക്കിളിന് പിന്നിൽ വച്ച് അമ്മൂമ്മയോടൊപ്പം ആവശ്യക്കാരുടെ അടുത്തേക്കെത്തും. കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയാൽപ്പിന്നെ പഠനം. രാത്രിയിൽ ഓൺലൈൻ ക്ലാസ്. ഇതാണ് അഭിജിത്തിന്റെ ദിനചര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |