തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ മുഖം മാറ്റുന്ന ലൈറ്റ്മെട്രോ, തിരുവനന്തപുരം-കാസർകോട് സെമി-ഹൈസ്പീഡ് റെയിൽ, കോഴിക്കോട്ടെ എയിംസ് . കേരളത്തിന്റെ സ്വപ്‌നപദ്ധതികൾക്ക് പിന്തുണ നൽകുമെന്ന ഉറപ്പ് കേന്ദ്ര സർക്കാർ പാലിച്ചാൽ, പൊതുഗതാഗത, അടിസ്ഥാനസൗകര്യ, ആരോഗ്യ മേഖലയിൽ കേരളം കുതിക്കും. രണ്ടു പതിറ്റാണ്ടിലേറെയായി കുരുങ്ങിക്കിടക്കുന്ന ശബരിപാതയ്ക്കും റെയിൽവേയുമായി കേരളം ധാരണയിലെത്തി.
കോവളം-ബേക്കൽ 585കി.മി ജലപാത, വിമാനത്താവളങ്ങളും ചെറുതുറമുഖങ്ങളുമായി ജലപാതയെ ബന്ധിപ്പിക്കൽ പദ്ധതികളിൽ കേന്ദ്രസഹായം ഉറപ്പാണ്. തലശേരി-മൈസൂർ റെയിൽപാതയ്ക്ക് കർണാടകത്തിന്റെ എതിർപ്പാണ് മറി കടക്കേണ്ടത്.
വികസന ചിറകിൽ ഏറാൻ കേരളം
1)ലൈറ്റ് മെട്രോ
കേന്ദ്രം ലൈറ്റ്മെട്രോ ഉപേക്ഷിച്ചു. നിയോ മെട്രോയാണിപ്പോൾ ചെലവ്കുറവ്. തൂണുകൾക്ക് മുകളിലും റോഡുകളിലൂടെയും ഓടുന്ന ചെറു ട്രെയിനാണിത്. ഇരുമ്പുചക്രത്തിനു പകരം ടയർ. വൈദ്യുതിയാണ് ഇന്ധനം.
നിയോമെട്രോയ്ക്കായി പദ്ധതി രേഖ പുതുക്കണം. സ്വകാര്യപങ്കാളിത്തമുള്ള (പി.പി.പി മോഡൽ) കേന്ദ്രനയം അംഗീകരിക്കണം.
2)സെമി-ഹൈസ്പീഡ് റെയിൽ
13 മണിക്കൂറുള്ള തിരുവനന്തപുരം-കാസർകോട് യാത്ര 3.52മണിക്കൂറാവും. 8,656 കോടി ചെലവിൽ 11ജില്ലകളിൽ 1226.45 ഹെക്ടർ സ്ഥലമെടുപ്പിന് അംഗീകാരമായിട്ടുണ്ട്. 33,700 കോടി വിദേശവായ്പയെടുക്കാൻ കേന്ദ്രസർക്കാരിന്റെ പ്രത്യേകാനുമതി വേണം. റെയിൽവേ, ധന മന്ത്രാലയങ്ങളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര കാബിനറ്റിന്റെയും അനുമതി വേണം. പാരിസ്ഥിതിക പഠനം പൂർത്തിയാക്കണം.
3)ശബരി റെയിൽപാത
ഭൂമിക്കടക്കം ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാമെന്ന് റെയിൽവേയുമായി ധാരണയിലെത്തി. പഴയ 2815 കോടിയുടെ എസ്റ്റിമേറ്റ് പുതുക്കും. 16%വർദ്ധനയുണ്ടാവും. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പാത. ഭൂമി കിട്ടിയാൽ മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാമെന്ന് റെയിൽവേ. 400ഹെക്ടർ ഭൂമിയേറ്റെടുക്കണം. പാരിസ്ഥിതികാനുമതി നേടണം. സ്റ്റേഷൻ വികസനത്തിന് പ്രത്യേക കമ്പനിയുണ്ടാക്കണം.
4)എയിംസ്:
200 ഏക്കർ സ്ഥലമേറ്റെടുത്താൽ എയിംസ് നൽകുമെന്നായിരുന്നു 2014ൽ കേന്ദ്രപ്രഖ്യാനം.. കോഴിക്കോട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ 200ഏക്കറാണ് പിണറായി സർക്കാരിന്റെ വാഗ്ദാനം.കേരളത്തിന് എയിംസ് കിട്ടിയാൽ ഗുണമേന്മയുള്ള വിദഗ്ദ്ധചികിത്സയും വൈറോളജിയിലടക്കം ഗവേഷണവും ലഭിക്കും. വിദഗ്ദ്ധ ഡോക്ടർമാരും ലോകോത്തര ചികിത്സാസൗകര്യങ്ങളും കിട്ടും.
5)ശബരിമല വിമാനത്താവളം
മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ ഇരുപത് ലക്ഷത്തിലേറെ വിദേശമലയാളി കുടുംബങ്ങളാണ് പ്രധാനഗുണഭോക്താക്കൾ. പ്രതിവർഷം 5 കോടി തീർത്ഥാടകരുള്ള ശബരിമലയ്ക്കും പ്രയോജനകരം.
-വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ നിയമക്കുരുക്കുകൾ. പാരിസ്ഥികാനുമതിയടക്കം ശേഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |