തിരുവനന്തപുരം: 25 സെന്റ് വരെയുള്ള തണ്ണീർത്തടം നികത്തിയത് ഫീസില്ലാതെ ക്രമവത്കരിക്കുന്ന ഉത്തരവിലെ അവ്യക്തത ഉടൻ നീക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു. ഫയൽ നിയമ വകുപ്പിനയച്ചിരിക്കുകയാണ്. അടുത്തയാഴ്ചയോടെ ഉത്തരവിറങ്ങും.
2008ന് മുമ്പ് നികത്തിയതും ഡേറ്ര ബാങ്കിൽ ഉൾപ്പെടാത്തതും ബി.ടി.ആറിൽ നിലം എന്നു രേഖപ്പെടുത്തിയതുമായ സ്ഥലങ്ങൾക്ക് നിശ്ചിത ഫീസ് അടച്ച് തരം മാറ്രം ക്രമവത്കരിക്കാമെന്നായിരുന്നു സർക്കാർ ആദ്യം ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഭൂമിയുടെ വിസ്തീർണത്തിന്റെയും ഗ്രാമ, മുനിസിപ്പൽ, കോർപ്പറേഷൻ എന്നിവയുടെ പരിധിയിലാണെന്നതിന്റെയും അടിസ്ഥാനത്തിൽ വ്യത്യസ്ത നിരക്കാണ് ഏർപ്പെടുത്തിയിരുന്നത്. നിരക്ക് ഏകീകരിക്കാൻ കോടതി നിർദ്ദേശിച്ചു. പൊതുതിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ട് മുമ്പ് 25 സെന്റ് വരെയുള്ള നികത്തലിന് ഫീസ് ഒഴിവാക്കിക്കൊണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് സർക്കാർ ഉത്തരവിറക്കി.
എന്നാൽ, തണ്ണീർത്തട ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള വിജ്ഞാപനം രണ്ടാഴ്ച കഴിഞ്ഞാണ് പുറപ്പെടുവിച്ചത്. നേരത്തെതന്നെ നിരവധി അപേക്ഷകൾ ആർ.ഡി.ഒ ഓഫീസുകളിൽ കെട്ടിക്കിടന്നിരുന്നു. പുതിയ അപേക്ഷകൾ മാത്രം പരിഗണിച്ചാൽ മതിയോ പഴയതും ഉൾപ്പെടുത്തണമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഉത്തരവിറങ്ങിയ തീയതിയാണോ വിജ്ഞാപനം വന്ന തീയതിയാണോ പരിഗണിക്കേണ്ടതെന്ന കാര്യത്തിലെ അവ്യക്തതയും നീക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |