SignIn
Kerala Kaumudi Online
Thursday, 25 April 2024 10.17 AM IST

പെൺകുട്ടികൾ സ്ത്രീധനത്തോട് 'നോ' പറയണം: ഗവർണർ

dow

സ്ത്രീധന പരാതി ഉയർന്നാൽ ബിരുദം റദ്ദാക്കണം

തിരുവനന്തപുരം: സാമൂഹിക അവബോധത്തിന്റെ കുറവാണ് കേരളത്തിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് സ്ത്രീപീഡനങ്ങളുണ്ടാകാൻ കാരണമെന്നും പെൺകുട്ടികൾ സ്ത്രീധനത്തോട് 'നോ' പറയാൻ തയ്യാറാകണമെന്നും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

സ്ത്രീധനം നിരോധിക്കേണ്ടതിന്റെ ആവശ്യകതയും സ്ത്രീകളുടെ സുരക്ഷ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുമായി കേരള ഗാന്ധി സ്മാരക നിധിയും വിവിധ ഗാന്ധിയൻ സംഘടനകളും സംഘടിപ്പിച്ച ജനജാഗ്രതാ പരിപാടിയുടെ ഭാഗമായി തൈക്കാട് ഗാന്ധിഭവനിൽ നടന്ന ഉപവാസത്തിന്റെ സമാപനത്തിൽ പങ്കെടുക്കുകയായിരുന്നു ഗവർണർ.
സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങൾ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ശ്രീനാരായണ ഗുരു, ചാവറയച്ചൻ, വക്കം മൗലവി എന്നിവരെല്ലാം ഉയർത്തിയ സാമൂഹിക മൂല്യങ്ങൾക്കാണ് ക്ഷതമേറ്റിട്ടുള്ളത്. സ്ത്രീധനം ആവശ്യപ്പെട്ടു എന്നറിഞ്ഞാൽ പെൺകുട്ടികൾ വിവാഹത്തിൽ നിന്ന് പിന്മാറണം. ബിരുദം നൽകുമ്പോൾതന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണം. സ്ത്രീധന പരാതിയുയർന്നാൽ സർവകലാശാലകൾ ബിരുദം റദ്ദാക്കണം. ജനപ്രതിനിധികൾ പങ്കെടുക്കുന്ന വിവാഹങ്ങളിൽ സ്ത്രീധനം ഇല്ലെന്ന് ഉറപ്പാക്കണം. സ്ത്രീധനം ഉണ്ടെന്നറിഞ്ഞാൽ ആ വിവാഹത്തിന് പൊതുപ്രവർത്തകർ പോകരുത്.

പരിപാടിയെ കുറിച്ച് അറിഞ്ഞപ്പോൾ ഉപവാസത്തിന് സ്വയം സന്നദ്ധനാവുകയായിരുന്നു. ഉമ്മൻ ചാണ്ടിയും കുമ്മനം രാജശേഖരനും രമേശ് ചെന്നിത്തലയും ഗാന്ധിജിയുടെ പൗത്രിയുമടക്കം തന്നെ വിളിച്ച് പിന്തുണ നൽകി. മുഖ്യമന്ത്രി പിണറായി വിജയനും പൂർണ പിന്തുണ അറിയിച്ചു. രാവിലെ മുതൽ രാജ്ഭവനിൽ ഉപവാസമിരുന്ന ഗവർണർ വൈകുന്നേരത്തോടെ ഗാന്ധിഭവനിൽ നേരിട്ട് എത്തുകയായിരുന്നു. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ, സ്വാതന്ത്ര്യ സമര സേനാനി അയ്യപ്പൻ പിള്ള, ഗാന്ധിയൻ പി.ഗോപിനാഥൻ നായർ, ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രമേശ് നാരായൺ, സൂര്യ കൃഷ്ണമൂർത്തി, ഡോ. എം.എസ്. ഫൈസൽഖാൻ എന്നിവരും പങ്കെടുത്തു. വൈകിട്ട് 6ന് പത്താം ക്ലാസ് വിദ്യാർത്ഥിയായ ഗൗരി.എസ്.നായർ ഗവർണർക്ക് നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു.


'രാഷ്ട്രീയം കാണരുത്'

ഉപവാസമിരുന്നത് ഒരു രാഷ്ട്രീയ താത്പര്യത്തിന്റെയും പേരിലല്ലെന്നും ഇതിൽ രാഷ്ട്രീയം കാണരുതെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളെ ബാധിക്കുന്ന വിഷയത്തിനെതിരെ പൊതുസമൂഹത്തിന്റെ അവബോധം ഉയരാനാണ് ഇതിലൂടെ താൻ ശ്രമിച്ചത്. തന്റെ ഉദ്ദേശ ശുദ്ധിയെ രാഷ്ട്രീയമായി വ്യാഖ്യാനിക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOWRY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.